മഹാകുംഭമേളയിൽ പങ്കെടുക്കാൻ കഴിയാതെ പോയവർക്ക് ത്രിവേണീ സംഗമ സ്ഥാനത്ത് നിന്നുള്ള ജലം വീട്ടിൽ എത്തിക്കാനുള്ള നീക്കവുമായി യോഗി സർക്കാർ. സംസ്ഥാനത്തെ 75 ജില്ലകളിലുമുള്ള ജനങ്ങൾക്ക് സംഗമജലം വിതരണം ചെയ്യുന്നതിനായി ഉത്തർപ്രദേശ് അഗ്നിശമന വകുപ്പ് പ്രത്യേക പദ്ധതി ആരംഭിച്ചിട്ടുണ്ട്.

വെള്ളിയാഴ്ചയാണ് ജല വിതരണ പ്രക്രിയ ആരംഭിച്ചത്. 21 ഫയർ ടെൻഡറുകൾ ഇതിനായി സജ്ജമാക്കി. ANI ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയുന്നത്. മഹാകുംഭത്തിൽ പുണ്യസ്നാനം നടത്താൻ കഴിയാത്തവർക്ക് അവരുടെ വീട്ടുവാതിൽക്കൽ സംഗമജലം ലഭിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേരത്തെ ഉറപ്പ് നൽകിയിരുന്നു.
മഹാകുംഭമേളയിൽ എത്താൻ കഴിയാത്തവർക്ക് ത്രിവേണിസംഗമത്തിൽ നിന്നുള്ള വെള്ളം എത്തിക്കണമെന്ന് മുഖ്യമന്ത്രി ആഗ്രഹിച്ചിരുന്നുവെന്ന് ചീഫ് ഫയർ ഓഫീസർ പ്രമോദ് ശർമ്മ പറഞ്ഞു.വിതരണത്തിനുള്ള ക്രമീകരണങ്ങൾ ചെയ്യാൻ ജില്ലാ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. 21 ജില്ലകളിൽ ലഖ്‌നൗ, ചിത്രകൂട്, ഷംലി, മൊറാദാബാദ്, ബറേലി, ബല്ലിയ എന്നിവയും ഉൾപ്പെടുന്നു.

