പൊതുജനങ്ങളെ കബളിപ്പിക്കാൻ യുഡിഎഫ് സർക്കാരൊക്കിയ കെഎസ്ആർടിസി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്രയിൽ പ്രതിഷേധവുമായി കൊച്ചിയിലെ സ്വകാര്യ ബസുടമ. കൊച്ചിയിലെ മാഞ്ഞാലി – ആലുവ റൂട്ടിലോടുന്ന ലിറ്റിൽ ഫ്ലവർ ബസിന്റെ ഉടമയാണ് വേറിട്ട പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.

പുരുഷന്മാർക്ക് സൗജന്യ യാത്ര ഒരുക്കിയാണ് പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്. സർക്കാർ തീരുമാനം സ്വകാര്യ ബസുടമകളുടെ നിലനിൽപ്പിന് ഭീക്ഷണിയാകുന്ന സാഹചര്യത്തിലാണ് വേറിട്ട പ്രതിഷേധം. ഇന്നത്തെ മുഴുവൻ സർവീസുകളിലും പുരുഷന്മാർക്ക് സൗജന്യ യാത്ര അനുവദിച്ചിരിക്കുകയാണ്.

അതേസമയം, കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുന്ന പദ്ധതി നടപ്പിലാകുമ്പോൾ തൃശൂർ ജില്ലയിൽ ഓർഡിനറി ബസുകളുടെ എണ്ണത്തിൽ കുറവാണുള്ളത്. നിരത്തിൽ ഓടുന്ന ബസുകളിൽ വേണ്ടത്ര ജീവനക്കാരില്ലെന്നും പരാതി ഉയരുന്നുണ്ട്. 200 ഓളം ഓർഡിനറി സർവീസുകൾ ഉണ്ടായിരുന്ന ജില്ലകളിൽ ഇപ്പോൾ 150 ഓളം ബസുകൾ മാത്രമാണ് സർവീസ് നടത്തുന്നത്.

യു.ഡി.എഫ് അധികാരത്തിൽ വരുന്നതിനു മുന്നേ പ്രഖ്യാപിച്ച പദ്ധതിയാണ് സ്ത്രീകൾക്കുള്ള സൗജന്യ യാത്ര. യാതൊരു വിധ പഠനവും നടത്താതെയുള്ള പ്രഖ്യാപനം കാര്യത്തോട് അടുത്തപ്പോൾ കോടികളുടെ നഷ്ടം സൃഷ്ടിക്കുമെന്ന് തിരിച്ചറിഞ്ഞപ്പോൾ, യുഡിഎഫ് സർക്കാർ കളം മാറ്റി ചവിട്ടി. കെഎസ്ആർടിസിയിലെ എല്ലാ ബസുകളിലും സ്ത്രീകൾക്ക് സൗജന്യ യാത്ര എന്നത് ഓർഡിനറി ബസുകളിലേക്ക് മാത്രമാക്കി ചുരുക്കുകയായിരുന്നു.