തിരുവനന്തപുരം കോർപ്പറേഷനിൽ 20 കൗൺസിലർമാരുടെ സത്യപ്രതിജ്ഞയുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിയിൽ പ്രതികരിച്ച് മേയർ വി വി രാജേഷ്. കോടതി വിധി അംഗീകരിക്കുന്നു.

കോടതി പറഞ്ഞ സമയത്തിനുള്ളിൽ തന്നെ സത്യപ്രതിജ്ഞ ചെയ്യും. കൗൺസിലർമാരുമായി സംസാരിച്ച് പുതിയ സത്യപ്രതിജ്ഞ തീയതി തീരുമാനിക്കും. അപ്പീലിന് പോകില്ല. ഹൈക്കോടതി വിധി പൂർണ്ണമായി അംഗീകരിക്കും വി വി രാജേഷ് ട്വന്റിഫോറിനോട് പറഞ്ഞു.

കോടതി വിധിയെ അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്തിട്ടുള്ള പ്രസ്ഥാനമാണ് ബിജെപി. ജയിലിൽ ഉള്ള കൗൺസിലർ ആർ സുഗതൻ വിഷയം ഭരണത്തെ ബാധിക്കില്ലെന്ന് മേയർ. സുഗതനെ പുറത്തിറക്കാൻ നിയമപരമായ നീക്കം നടത്തും. സുഗതൻ ഇല്ലെങ്കിലും ഭരണം നിലനിർത്തുമെന്നാണ് മേയറുടെ ആത്മവിശ്വാസം.ജനങ്ങളുടെ ഭാഗത്ത് നിന്ന് വലിയ പിന്തുണയാണ് ഉള്ളത്. ഈ മാസം 29 ന് കൗൺസിൽ യോഗം വിളിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മേയർ, ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പ് വീണ്ടും നടത്താൻ വിധിയില്ല. കേസ് പരാതി നൽകിയവർക്കാണ് തിരിച്ചടി കിട്ടിയത്.തിരഞ്ഞെടുപ്പ് വീണ്ടും നടത്തേണ്ടതില്ല എന്നാണ് കോടതി പരാമർശം. മറ്റ് ചിലർ കൂടി പല ദൈവങ്ങളുടെ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്തിട്ടുണ്ട്. വിധി 101 പേർക്കും ബാധകമാണ്.
അവരുടെ കാര്യത്തിൽ കൂടി നിയമവശം പരിശോധിക്കും.
കേസ് നൽകിയവരുടെ ഉദ്ദേശശുദ്ധിയിൽ പ്രശ്നമുണ്ട്. സെലക്ടീവായാണ് കേസ് നൽകിയത്. ആരെയെങ്കിലും പ്രീതിപ്പെടുത്താനോ പ്രീണിപ്പിക്കാനോ ആണ് കേസ് നൽകിയത്. ദൈവങ്ങളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്ത വേറെയും കൗൺസിലർമാരുണ്ട്. രേഖകൾ പരിശോധിച്ച ശേഷം അക്കാര്യം പറയാം. പ്രതിപക്ഷ കൗൺസിലർ ആണെങ്കിലും അവർ പ്രതിസന്ധിയിൽ ആവരുതെന്നും വി വി രാജേഷ് പ്രതികരിച്ചു.