പബ്ലിക് ഡൊമയിനിലുള്ള സ്ഥിതിവിവര കണക്കുകൾ അല്ലാതെ മറ്റൊന്നും പൊതു പ്ലാറ്റ്ഫോമുകളിൽ അപ്പ്ലോഡ് ചെയ്തിട്ടില്ലായെന്ന മുൻ പ്ലാനിംഗ് ബോർഡ് ചെയർമാൻ കെ.എം. ചന്ദ്രശേഖരന്റെ പ്രസ്താവനയ്ക്കെതിരെ മുൻ ധനകാര്യമന്ത്രി തോമസ് ഐസക്. വസ്തുതാ വിരുദ്ധമായ പ്രസ്താവനകൾക്ക് എതിരെ നിരവധി ചോദ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് തോമസ് ഐസക് രംഗത്ത് വന്നിരിക്കുന്നത്.

കേരള സർക്കാരിന്റെ എല്ലാ മാസവും അവസാനമുള്ള ക്യാഷ് ബാലൻസ് പൊതുമണ്ഡലത്തിൽ എവിടെയെങ്കിലും ഉണ്ടോ? ധനകാര്യ വകുപ്പിലെ സീക്രട്ട് സെക്ഷനിൽ അല്ലേ ഈ ഡാറ്റ ലഭ്യമാകുകയുള്ളൂ? ധനകാര്യ വർഷാവസാനമുള്ള ക്യാഷ് ബാലൻസ് കണക്ക് അല്ലേ പുറത്തുവിടൂ? AI ഉപയോഗിച്ച് തയ്യാറാക്കിയ രണ്ടാം അധ്യായത്തിലെ പട്ടിക 2.2-ൽ കഴിഞ്ഞ അഞ്ച് വർഷക്കാലത്തെ ഓരോ മാസാവസാനവും ക്യാഷ് ബാലൻസ് നൽകിയിട്ടുണ്ടല്ലോ. എന്തിന് മെയ് 16-ലെ ക്യാഷ് ബാലൻസിന്റെ കണക്ക് വരെയുണ്ട്. ഇതിന് ആധാരമായ സ്ഥിതിവിവര കണക്കുകൾ എങ്ങനെയാണ് റിപ്പോർട്ട് തയ്യാറാക്കിയവർക്ക് ലഭ്യമായത്? എന്നിവയാണ് തോമസ് ഐസക് ഉന്നയിച്ച ചോദ്യങ്ങൾ.

ഇതിൽ ഇത്രയ്ക്ക് എന്ത് രഹസ്യം ഇരിക്കുന്നു എന്നായിരിക്കും നിങ്ങൾ ചിന്തിക്കാമെന്നും കേരളത്തിലെ ട്രഷറിയെ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്ന ഒരു സുപ്രധാന ഘടകത്തെക്കുറിച്ചുള്ള ധാരണയില്ലാത്തതുകൊണ്ട് ഇത്തരമൊരു സംശയമുയരുന്നതെന്നും തോമസ് ഐസക് പങ്കുവച്ച കുറിപ്പിൽ പറയുന്നു.