കണ്ണൂർ ഇരിട്ടി ആനപ്പന്തി സർവിസ് സഹകരണ ബാങ്കിൽ മുക്കുപണ്ടം പണയംവെച്ച് ലക്ഷങ്ങളുടെ തട്ടിപ്പ്. പണയം വച്ച 60 ലക്ഷം രൂപയുടെ സ്വർണ്ണം ജീവനക്കാരൻ കവർന്നു. ആനപ്പന്തി സഹകരണ ബാങ്കിലെ താത്കാലിക കാഷ്യറായ സുധീർ തോമസിനെതിരെ പൊലീസ് കേസെടുത്തു. സിപിഎം കച്ചേരിക്കടവ് ബ്രാഞ്ച് സെക്രട്ടറിയാണ് സുധീർ തോമസ്.

18 പാക്കറ്റുകളിൽ സൂക്ഷിച്ച സ്വർണമെടുത്ത് പകരം മുക്കുപണ്ടം വെക്കുകയായിരുന്നു .ഭാര്യയുടെ പേരിൽ പണയം വെച്ച സ്വർണ്ണം മോഷ്ടിക്കുകയും ചെയ്തു. കോൺഗ്രസ് നിയന്ത്രണത്തിലുണ്ടായിരുന്ന ബാങ്ക് 2023ലാണ് സിപിഎം പിടിച്ചെടുത്തത്.

കഴിഞ്ഞ 29-നാണ് പരാതിക്കിടയായ സംഭവം നടന്നത്. ബാങ്കിൽ പണയം വെച്ച സ്വർണാഭരണം തിരികെയെടുത്ത പ്രവാസിയായ ഇടപാടുകാരൻ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് തന്റെ പണയസ്വർണത്തിനു പകരം മുക്കുപണ്ടം വെച്ച് കബളിപ്പിക്കപ്പെട്ടതായി മനസ്സിലായത്. ഇതേത്തുടർന്ന് ബാങ്കിലെത്തി പരാതി നൽകുകയായിരുന്നു. ബാങ്ക് സെക്രട്ടറി അനീഷ് കുര്യൻ കച്ചേരിക്കടവ് ശാഖയിലെത്തി പണയ വസ്തുക്കൾ പരിശോധിച്ചപ്പോഴാണ് വൻ തട്ടിപ്പ് പുറത്തായത്.
ഇതോടെ സുധീർ തോമസ് മുങ്ങിയതായാണ് അറിയുന്നത്. ഇതേത്തുടർന്ന് ബാങ്ക് സെക്രട്ടറി അനീഷ് കുര്യൻ കഴിഞ്ഞദിവസം ഇരിട്ടി പോലീസിൽ പരാതി നൽകുകയായിരുന്നു

