നടൻ വിജയിയെയും അദ്ദേഹത്തിൻ്റെ പാർട്ടി തമിഴക വെട്രി കഴകത്തേയും ലക്ഷ്യമിട്ട് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ്റെ വിമർശനം. തമിഴ് സമൂഹത്തിൻ്റെ ക്ഷേമത്തിനായി പലതും ചെയ്യുന്നുവെന്ന് നാടകം കളിക്കുന്ന ചിലർ പാർട്ടി രൂപീകരിച്ചതും അധികാരം പിടിക്കണമെന്നും മുഖ്യമന്ത്രിയാകണമെന്നും ആഗ്രഹിക്കുന്നു. ഇവരുടെ ലക്ഷ്യം ജനസേവനമല്ലെന്നും അധികാരം പിടിക്കലാണെന്നും സ്റ്റാലിൻ കുറ്റപ്പെടുത്തി.

എൻടികെ പാർട്ടി വിട്ട് ഡിഎംകെയിൽ ചേരുന്നവർക്ക് അംഗത്വം നൽകുന്ന ചടങ്ങിൽ വിജയിയുടെ പേരെടുത്ത് പറയാതെയായിരുന്നു സ്റ്റാലിൻ്റെ വിമര്‍ശനം. ഇത്തരം ഷോ നടത്തുന്നവർക്ക് മറുപടി പറഞ്ഞ് സമയം കളയുന്നില്ലെന്നും സ്റ്റാലിൻ പറഞ്ഞു.

ഡിഎംകെ ഇന്നലെ മുളച്ച കൂണ്‍ അല്ല എന്നും തങ്ങള്‍ ഈ പാര്‍ട്ടി രൂപീകരിച്ചത് 1949 ലാണെന്നും സ്റ്റാലിൻ ചൂണ്ടിക്കാട്ടി. 1957ലാണ് ഒരു തിരഞ്ഞെടുപ്പിനെ നേരിടുന്നത്. തങ്ങള്‍ ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നു. അതുകൊണ്ട് തന്നെ നാടകം കളിക്കുന്നവരെ പ്രശസ്തരാക്കാനായി ആ പാര്‍ട്ടിയുടെ പേരോ നേതാവിൻ്റെ പേരോ താൻ പറയുന്നില്ലെന്നും തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പറഞ്ഞു

