തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ആയിരക്കണക്കിന് വാഹനങ്ങൾ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് പുതുക്കാതെ തുടരുന്നതായി മോട്ടോർ വാഹന വകുപ്പ് കണ്ടെത്തി. മേയ് 31 വരെയുള്ള കണക്കുകൾ പ്രകാരം 7,942 സ്കൂൾ വാഹനങ്ങൾ ഫിറ്റ്‌നസ് പരിശോധനയിൽ പരാജയപ്പെടുകയോ പരിശോധനയ്ക്കായി ഹാജരാകാതിരിക്കുകയോ ചെയ്തിട്ടുണ്ട്.
ഫിറ്റ്‌നസ് ഇല്ലാത്ത വാഹനങ്ങൾ ഇപ്പോഴും സർവീസ് നടത്തുന്നുണ്ടോയെന്ന് പരിശോധിക്കാൻ ഫീൽഡ് ഉദ്യോഗസ്ഥർക്ക് എംവിഡി അടിയന്തര നിർദേശം നൽകിയിട്ടുണ്ട്. മുൻവർഷങ്ങളിലും ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത സ്കൂൾ വാഹനങ്ങൾ റോഡിലിറങ്ങിയതായി കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി ശക്തമാക്കുന്നത്.
ഫിറ്റ്‌നസ് പുതുക്കാനുള്ള വാഹനങ്ങളുടെ എണ്ണത്തിൽ തിരുവനന്തപുരം ആർടിഒ ഓഫീസ് ഒന്നാമതാണ്. ഇവിടെ 360 വാഹനങ്ങളാണ് പരിശോധനയ്ക്കായി കാത്തിരിക്കുന്നത്. മലപ്പുറം 338 വാഹനങ്ങളുമായി രണ്ടാം സ്ഥാനത്തും എറണാകുളം 330 വാഹനങ്ങളുമായി മൂന്നാം സ്ഥാനത്തുമാണ്. അതേസമയം, രാമനാട്ടുകര സബ് ആർടിഒ പരിധിയിൽ വെറും 12 വാഹനങ്ങൾ മാത്രമാണ് ഫിറ്റ്‌നസ് പുതുക്കാനുള്ളത്.