Kerala

മുന്നണിയെ ബോധ്യപ്പെടുത്താൻ കഴിയാത്ത നയം അടിച്ചേൽപ്പിക്കുന്നത് രാഷ്ട്രീയ വിവേകമല്ല; സമസ്ത

കോഴിക്കോട്: വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് പ്രഖ്യാപിച്ചതില്‍ രൂക്ഷവിമര്‍ശനവുമായി സമസ്ത മുഖപത്രം സുപ്രഭാതം. മദ്യലഭ്യത വര്‍ദ്ധിപ്പിക്കാന്‍ ഇടയാക്കുന്ന നീക്കം ദൗര്‍ഭാഗ്യകരമാണെന്ന് സുപ്രഭാതം വിമര്‍ശിച്ചു.

പരിഷ്‌കരണം ബെക്കാഡി കമ്പനിയെ സഹായിക്കാനെന്ന പ്രതിപക്ഷ ആരോപണം ഗൗരവമുള്ളതാണെന്നും സുപ്രഭാതം ചൂണ്ടിക്കാട്ടി. സുപ്രഭാതത്തിന്റെ ‘വീര്യം കുറഞ്ഞ മദ്യം, വീര്യം കെട്ട നയം’ എന്ന തലക്കെട്ടോടെ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിലാണ് വിമര്‍ശനം.

‘ഫയല്‍ നീക്കം വേഗത്തിലാക്കിയത് ആരോപണത്തിന്റെ ശക്തി കൂട്ടുന്നു. വ്യക്തമായ വിശദീകരണം നല്‍കേണ്ട ബാധ്യത സര്‍ക്കാരിനുണ്ട്. മുന്നണിയില്‍ നിന്ന് ഉയര്‍ന്ന എതിര്‍പ്പ് സര്‍ക്കാരിനെ സംശയമുനയില്‍ നിര്‍ത്തുന്നു. മുന്നണിയെ ബോധ്യപ്പെടുത്താന്‍ കഴിയാത്ത നയം അടിച്ചേല്‍പ്പിക്കുന്നത് രാഷ്ട്രീയ വിവേകമല്ല’, സുപ്രഭാതം പറയുന്നു.

വിവിധ മത, സാമൂഹിക സംഘടനകളും രാഷ്ട്രീയ കക്ഷികളും ഉയര്‍ത്തുന്ന എതിര്‍പ്പിനെ സര്‍ക്കാര്‍ ഗൗരവത്തോടെ കാണണമെന്നും മുഖപ്രസംഗത്തില്‍ പറയുന്നു. അധികാരത്തില്‍ മാറിവരുന്ന ഭരണകൂടങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ചാല്‍, മദ്യലഭ്യത കുറയ്ക്കുന്നതിനേക്കാള്‍ വിപണി നിലനിര്‍ത്തുകയും വിപുലീകരിക്കുകയും ചെയ്യുന്നതിലാണ് കൂടുതല്‍ താല്‍പര്യം പ്രകടമായിട്ടുള്ളത്. പ്രഖ്യാപനങ്ങളും പ്രവര്‍ത്തനങ്ങളും തമ്മിലുള്ള ഈ വൈരുധ്യം തന്നെയാണ് പൊതുസമൂഹത്തില്‍ സംശയങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഇടയാക്കുന്നത്. ആരോപണങ്ങള്‍ രാഷ്ട്രീയപ്രേരിതമാണെന്ന് സര്‍ക്കാര്‍ കരുതുന്നുണ്ടെങ്കില്‍ പോലും അതിന് വ്യക്തവും വിശ്വസനീയവുമായ വിശദീകരണം നല്‍കേണ്ട ബാധ്യത സര്‍ക്കാരിനുണ്ടെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top