India

കളിക്കാർക്ക് വ്യാജ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുന്നു; ഗുസ്തി ഫെഡറേഷനെതിരെ ഗുരുതര ആരോപണവുമായി സാക്ഷി മാലിക്

ന്യൂഡൽഹി: ഇന്ത്യൻ ഗുസ്തി ഫെഡറേഷനെതിരെ വീണ്ടും ഗുരുതര ആരോപണവുമായി ഗുസ്തി താരം സാക്ഷി മാലിക്. സസ്പെൻഷനിൽ ഇരിക്കുന്ന സമിതി ചാമ്പ്യൻഷിപ്പുകൾ നടത്തുന്നുവെന്നും വ്യാജ സർട്ടിഫിക്കറ്റുകൾ കളിക്കാർക്ക് സഞ്ജയ് സിംഗ് വിതരണം ചെയുന്നുവെന്നുമാണ് ആരോപണം. സഞ്ജയ് സിംഗ് ചാമ്പ്യൻഷിപ്പുകളുടെ സർട്ടിഫിക്കറ്റുകൾ നിയമവിരുദ്ധമായി ഒപ്പിട്ടുവെന്നും ആരോപണമുണ്ട്.

കായിക ഭദ്രാലയം സംഘടിപ്പിക്കുന്ന ദേശീയ ഗുസ്തി ചാമ്പ്യൻഷിപ്പ് ജയ്പൂരിൽ നടക്കാനിരിക്കെയാണ് സഞ്ജയ് സിംഗിന്റെ നീക്കം.സസ്പെൻഷനിൽ ഇരിക്കുന്ന ഒരാൾക്ക് സംഘടനയുടെ പണം എങ്ങനെ ഉപയോഗിക്കാൻ കഴിയുമെന്നും സാക്ഷി മാലിക് ചോദിക്കുന്നു.

സഞ്ജയ് സിംഗിനെതിരെ നടപടി വേണമെന്നും താരം ആവശ്യപ്പെട്ടു. കളിക്കാരുടെ ഭാവി തകരാതെ സംരക്ഷിക്കണമെന്ന് കായിക മന്ത്രിയോടും സാക്ഷി മാലിക് അഭ്യർത്ഥിച്ചു. എക്സ് പോസ്റ്റിലൂടെ ആയിരുന്നു സാക്ഷി മാലിക്കിന്റെ പ്രതികരണം.

വനിത ഗുസ്തിതാരങ്ങൾ ഗുരുതര ലൈംഗികാരോപണം ഉന്നയിച്ച മുൻ പ്രസിഡന്റും ലോക്സഭാംഗവുമായ ബ്രിജ്ഭൂഷൺ ശരൺ സിങ്ങിന്റെ അനുയായിയാണ് സഞ്ജയ് സിങ്. ബ്രിജ്ഭൂഷണെ അനുകൂലിക്കുന്നവരാണ് ഫെഡറേഷൻ തെരഞ്ഞെടുപ്പിൽ വിജയിച്ചതിൽ ഭൂരിഭാഗവും. ഇതിനെതിരെ കായികതാരങ്ങളുടെ ഭാഗത്തുനിന്നും കടുത്ത പ്രതിഷേധം ഉയർന്നതോടെ കേന്ദ്രസർക്കാർ തെരഞ്ഞെടുപ്പ് സസ്പെൻഡ് ചെയ്തിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top