പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി എൻ രാമചന്ദ്രന് നാടിന്റെ അന്തിമാഞ്ജലി. എറണാകുളത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം രാവിലെ ഏഴരയോടെയാണ് പൊതുദർശനത്തിനായി ചങ്ങമ്പുഴ പാർക്കിൽ എത്തിച്ചത്.

കേന്ദ്രമന്ത്രി സുരേഷ് ഗോപി, മുൻ കേന്ദ്രമന്ത്രി വി മുരളീധരൻ ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾ അന്തിമോപചാരം അർപ്പിക്കാൻ വീട്ടിലെത്തി. സഹപ്രവർത്തകർ ഗണഗീതം ചൊല്ലിക്കൊണ്ടാണ് രാമചന്ദ്രന് വിടനൽകിയത്.

സീമാജാഗരൺ മഞ്ച് അഖില ഭാരതീയ സംയോജക് എ ഗോപാലകൃഷ്ണൻ കഴിഞ്ഞ ദിവസം രാമചന്ദ്രന്റെ കുടുംബത്തെ സന്ദർശിച്ചിരുന്നു. ഇതിനിടെയാണ് ഭർത്താവിന്റെ ആഗ്രഹത്തെ കുറിച്ച് ഭാര്യ ഷീല തുറന്നുപറഞ്ഞത്. ഇത് പ്രകാരം “പരമ പവിത്രമതാമീ മണ്ണിൽ ഭാരതാംബയേ പൂജിക്കാൻ” എന്ന ഗണഗീതം ആലപിച്ചുകൊണ്ട് സ്വയം സേവകസംഘം രാമചന്ദ്രനെ യാത്രയച്ചു.

