Kerala

സ്വകാര്യ ബസുകള്‍ക്ക് ആശ്വാസം, നികുതിയില്‍ 50 ശതമാനം ഇളവ്; ടൂറിസ്റ്റ് ബസുകളുടെ നികുതിയും കുറയും

തിരുവനന്തപുരം: പ്രിയദര്‍ശിനി പദ്ധതിയെ തുടര്‍ന്ന് പ്രതിസന്ധിയിലായ സംസ്ഥാനത്തെ സ്വകാര്യ ബസുകളെ സഹായിക്കാന്‍ നടപടി പ്രഖ്യാപിച്ച് സംസ്ഥാന ബജറ്റ്. പ്രൈവറ്റ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റേജ് ക്യാരേജ് ബസുകള്‍ക്ക് ത്രൈമാസ നികുതിയില്‍ 50 ശതമാനം ഇളവ് അനുവദിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍ പ്രഖ്യാപിച്ചു.

കേരളത്തില്‍ രജിസ്‌ട്രേഷനായി കൂടുതല്‍ ഓള്‍ ഇന്ത്യ ടൂറിസ്റ്റ് ബസുകള്‍ എത്തുന്നതിനും അന്തര്‍ സംസ്ഥാന യാത്രാസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നിനും ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് ബസുകളുടെ ത്രൈമാസ നികുതി കുറയ്ക്കും. ടൂറിസ്റ്റ് ബസുകളില്‍ നിലവിലെ സീറ്റ് ഒന്നിന് 2000 രൂപ എന്ന നിരക്ക് 900 രൂപയായി കുറയ്ക്കും. സ്ലീപ്പര്‍ ബസിലെ സീറ്റ് ഒന്നിന് 3000 രൂപ 1500 രൂപയായി കുറയ്ക്കുമെന്നും വി ഡി സതീശന്‍ അറിയിച്ചു.

വീര്യം കുറഞ്ഞ മദ്യത്തിന്റെ വില്‍പ്പന നികുതി നിരക്ക് ക്രമീകരിക്കുമെന്നും മുഖ്യമന്ത്രി വി ഡി സതീശന്‍ പറഞ്ഞു. വീര്യം കുറഞ്ഞ മദ്യത്തിന്റെ വിപണനം അനുവദിക്കുന്നതിനായി 2022-23 അബ്കാരി നയത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് വിദേശ മദ്യ ചട്ടങ്ങളില്‍ ഭേഗതി വരുത്തിയിരുന്നു.

0.5 ശതമാനം മുതല്‍ 20 ശതമാനം വരെ ആല്‍ക്കഹോള്‍ വീര്യമുള്ള ബിയറും വൈനും ഒഴികെയുള്ള മറ്റു ഉല്‍പ്പന്നങ്ങളെ ലോ ആല്‍ക്കഹോളിക് ബിവറേജ് എന്നൊരു പ്രത്യേക വിഭാഗമായി പരിഗണിച്ചിട്ടുണ്ട്. ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന മദ്യ ഉല്‍പ്പന്നങ്ങളുടെ ഘടനയില്‍ വ്യക്തത വരുത്തുന്നതിനായി അവയ്ക്ക് അനുയോജ്യമായ വില്‍പ്പന നികുതി നിരക്ക് കേരള പൊതുവില്‍പ്പന നികുതി നിയമം പ്രകാരം നിശ്ചയിക്കേണ്ടതുണ്ട്.

പത്തുശതമാനം വരെ വീര്യം കുറഞ്ഞ മദ്യത്തിന്റെ വില്‍പ്പന നിരക്ക് 125 ശതമാനമായും 10 ശതമാനം മുതല്‍ 20 ശതമാനം വരെ വീര്യം കുറഞ്ഞ മദ്യത്തിന്റെ വില്‍പ്പന നികുതി നിരക്ക് 175 ശതമാനമായും ക്രമീകരിക്കുമെന്നും വി ഡി സതീശന്‍ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top