മോസ്കോ: 49 പേരുമായി പറക്കുന്നതിനിടെ കാണാതായ റഷ്യൻ വിമാനം തകർന്നുവീണതായി സ്ഥിരീകരണം.

വിമാനത്തിന്റെ ഭാഗങ്ങള്‍ അധികൃതർ കണ്ടെടുത്തു. ചൈനീസ് അതിർത്തിക്ക് സമീപം റഷ്യയിലെ അമുർ മേഖലയ്ക്ക് മുകളില്‍ വെച്ചാണ് വിമാനം റഡാറില്‍ നിന്ന് അപ്രത്യക്ഷമായിരുന്നത്. ഈ മേഖലയില്‍ തന്നെയാണ് വിമാനം തകർന്നുവീണതെന്നാണ് വിവരം.
അംഗാറ എയർലൈൻസിന്റെ എഎൻ-24 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. അഞ്ച് കുട്ടികളടക്കം 43 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ആറ് ക്രൂ അംഗങ്ങളും വിമാനത്തിലുള്ളതായാണ് പ്രാഥമിക വിവരം.
