പാലാ : നഗരസഭാ രാഷ്ട്രീയത്തിലെ സംഭവവികാസങ്ങളെ തങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണെന്ന് കേരളാ കോൺഗ്രസ് പാർലമെന്ററി പാർട്ടി അഭിപ്രായപ്പെട്ടു. കൊട്ടാരമറ്റത്തെ ഓട്ടോ സ്റ്റാന്റ് വിഷയത്തിൽ ഓട്ടോ തൊഴിലാളികൾക്ക് സുരക്ഷിതമായ താവളം നൽകുന്നത് സ്വാഗതാർഹമാണ്. അതിന് വേണ്ട പിന്തുണ കൗൺസിൽ യോഗം നൽകും.

നഗരസഭയുമായി ബന്ധപ്പെട്ട ഏത് വിഷയത്തിലും മുൻകൂർ അനുമതി നൽകാനുള്ള അധികാരം ചെയർപേഴ്സണിൽ മാത്രം നിക്ഷിപ്തമാണ്. ഇത്തരത്തിലുള്ള മുൻകൂർ അനുമതിയോ കൗൺസിലിന്റെ അംഗീകാരമോ നേടാതെ നഗരസഭയുടെ സ്ഥലത്ത് സ്വന്തമായി ബോർഡ് വച്ച് ഒരു സ്റ്റാന്റ് സ്ഥാപിക്കുന്നത് ശരിയാണോ എന്ന് ബന്ധപ്പെട്ട ഓട്ടോ റിക്ഷ സഹോദരങ്ങൾ ചിന്തിക്കണം. ഇത് തെറ്റായ ഒരു സന്ദേശമാണ് സമൂഹത്തിന് പകർന്ന് നൽകുന്നത്.

ജനപ്രതിനിധികളും രാഷ്ട്രീയ കക്ഷി നേതാക്കന്മാരും കൊട്ടാരമറ്റം ഷോപ്പിംഗ് കോംപ്ലക്സിന്റെ പ്രതിനിധികളും ഓട്ടോ തൊഴിലാളികളും ബസ് ഉടമകളും പോലീസ് അധികാരികളും നഗരസഭാ ഉദ്യോഗസ്ഥരുമെല്ലാം ഒരു മേശക്ക് ചുറ്റുമിരുന്ന് ചർച്ച ചെയ്ത് ധാരണയെത്തിയ ശേഷം ഓട്ടോ തൊഴിലാളികൾ തങ്ങളുടെ ന്യായമായ ആവശ്യം നഗരസഭാ ചെയർ പേഴ്സൺ മുമ്പാകെ വാർഡ് കൗൺസിലറുടെ നേതൃത്വത്തിൽ രേഖാ മൂലം ഉന്നയിച്ചിരുന്നെങ്കിൽ ഇത്തരം വിവാദങ്ങൾ ഒന്നും ഉണ്ടാകുമായിരുന്നില്ല. വിഷയവുമായി ബന്ധപ്പെട്ട് യു ഡി എഫ് പാർലമെന്ററി പാർട്ടി യോഗത്തിൽ വ്യത്യസ്ത അഭിപ്രായങ്ങൾ വന്നു എന്നത് ശരിയാണ്. എന്നാൽ കയ്യാളിയോ കയ്യേറ്റമോ ഉണ്ടായിട്ടില്ല.
കൃത്യമായ നിയമ നടപടികൾ പാലിക്കുന്ന നിയമ സാധുതയുള്ള ഓട്ടോ സ്റ്റാന്റ് വാങ്ങിയെടുക്കാനാണ് തൊഴിലാളികൾ ശ്രമിക്കേണ്ടത്. അല്ലാത്ത പക്ഷം ഏതെങ്കിലും ഒരു വ്യാപാരിയോ പൊതുപ്രവർത്തകനോ പ്രശ്നം തീരരുത് എന്ന് ആഗ്രഹിക്കുന്നവരോ കയ്യേറ്റമെന്ന് ആരോപിച്ച് കോടതിയെ സമീപിച്ചാൽ എന്താകും അവസ്ഥയെന്നതും ബന്ധപ്പെട്ടവർ ചിന്തിക്കേണ്ടതാണ്.
നഗരസഭയിലെ വിഷയങ്ങളിൽ പരമാധികാരി എന്നത് നഗരസഭാ കൗൺസിലാണ്. അനുമതി തേടാതെ നഗരസഭയുടെ സ്ഥലത്ത് സ്റ്റാന്റ് തുടങ്ങിയ വിഷയം മാധ്യമങ്ങളിലൂടെയാണ് കൗൺസിലർമാർ അറിയുന്നത്.
ഏത് വിഷയവും പരിഹരിക്കാൻ കഴിവുള്ള നേതാക്കൾ യു ഡി എഫി നുണ്ടെന്നും കേരളാ കോൺഗ്രസ് പാർലമെന്ററി പാർട്ടിക്ക് വേണ്ടി സിജി ടോണി തോട്ടത്തിൽ, ബിജു വരിക്കാനി, സോണിയ ചിറ്റേട്ട് എന്നിവർ സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു.