അനധികൃതമായി എംഡിഎംഎ കടത്തുകയായിരുന്ന യുവാക്കൾ പിടിയിൽ. വെള്ളമുണ്ട കട്ടയാട് മുണ്ടക്കുന്നിൽ ഇസ്മായിൽ (28), കുറ്റ്യാടി പാലേരി കാഞ്ഞായി വീട്ടിൽ ഷംസീർ (27), കുറ്റ്യാടി വേളം സ്വദേശിയായ പൊന്ന് അജ്മൽ എന്ന മുഹമ്മദ് അജ്മൽ (30) എന്നിവരാണ് അറസ്റ്റിലായത്. 2026 ഫെബ്രുവരി 18 ന് പുത്തൂരിൽ നിന്ന് സുള്ള്യയിലേക്ക് എംഡിഎംഎ കടത്തുന്നതിനിടെയിലാണ് പിടിവീണത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

പ്രതികളുടെ വാഹനത്തിൽ നിന്ന് വാൾ, 5,38,800 രൂപ വിലമതിക്കുന്ന 53.58 ഗ്രാം നിരോധിത എം.ഡി.എം.എ എന്നിവ പൊലീസ് കണ്ടെത്തി. പ്രതികളിൽ നിന്ന് കാർ, മാരകായുധം, മൊബൈൽ ഫോണുകൾ, 10,000 രൂപ എന്നിവ പൊലീസ് പിടിച്ചെടുത്തു. പുത്തൂർ റൂറൽ പൊലീസ് സ്റ്റേഷനിൽ ക്രൈം നമ്പർ 25/2026 പ്രകാരം 1985ലെ എൻ.ഡി.പി.എസ് ആക്ടിലെ സെക്ഷൻ 8 സി, 22 (സി), 29, ആയുധ നിയമത്തിലെ സെക്ഷൻ 25 (1 ബി) (ബി) എന്നിവ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടുതൽ അന്വേഷണം നടക്കുന്നു.
പ്രതികൾ കേരളം, ഗോവ, കർണാടക എന്നിവിടങ്ങളിലേക്ക് മയക്കുമരുന്ന് വിതരണം ചെയ്തതായി റിപ്പോർട്ടുണ്ട്. കോഴിക്കോട്, കണ്ണൂർ, വയനാട് ജില്ലകളിൽ ഇവർക്കെതിരെ ഇതിനകം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. എൻ.ഡി.പി.എസ് ആക്ടിലെ സെക്ഷൻ 8 സി, 21 (ബി) പ്രകാരം പുത്തൂർ റൂറൽ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ക്രൈം നമ്പർ 04/2026 ൽ മുഹമ്മദ് അജ്മൽ സി എന്ന അജുവും പ്രതിയാണ്. കൂട്ടാളിയായ ഇസ്മായിലിനെതിരെ കോഴിക്കോട് ജില്ലയിൽ മയക്കുമരുന്ന് കടത്ത് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.