തിരുവനന്തപുരം: വീട്ടമ്മമാര്‍ക്ക് ആശ്വാസം പകരുന്ന സ്ത്രീ സുരക്ഷാ പെന്ഷന് പദ്ധതി തടസപ്പെടുത്തുന്ന സര്‍ക്കാര്‍ സമീപനം അങ്ങേയറ്റം പ്രതിഷേധാര്‍ഹമെന്ന് മുന്‍ മന്ത്രിയും സിപിഐഎം നേതാവുമായ കെ എന്‍ ബാലഗോപാല്‍ എംഎല്‍എ.

കഴിഞ്ഞ രണ്ടു മാസമായി മുഖ്യമന്ത്രിയുടെ സ്ത്രീസുരക്ഷാ ധനസഹായം ഗുണഭോക്താക്കള്‍ക്ക് സര്‍ക്കാര്‍ നല്‍കിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇടതു ഗവണ്മെന്റ് ആരംഭിച്ച മുഖ്യമന്ത്രിയുടെ സ്ത്രീസുരക്ഷാ ധനസഹായ പദ്ധതിയുടെ തുക അടിയന്തരമായി സര്‍ക്കാര്‍ വിതരണം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളിലെ സ്ത്രീകള്‍ക്കുള്ള സൗജന്യ യാത്രാ പദ്ധതിയെയും കെ എൻ ബാലഗോപാൽ വിമര്‍ശിച്ചു. ഏകദേശം 500 കോടിയോളം രൂപയുടെ സാമ്പത്തിക ബാധ്യതയാണ് ഇതിലൂടെ സര്‍ക്കാരിനുണ്ടാകുന്നത് എന്നാണ് മനസ്സിലാക്കുന്നത്. തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ എല്ലാ കെഎസ്ആര്‍ടിസി ബസ്സുകളിലും സ്ത്രീകള്‍ക്ക് യാത്ര സൗജന്യമാക്കുമെന്നും തീര്‍ത്ഥാടന കേന്ദ്രങ്ങളിലും വിനോദ കേന്ദ്രങ്ങളിലുമെല്ലാം ഇനിമുതല്‍ സൗജന്യമായി പോകാമെന്നും വ്യാപകമായി പ്രചരിപ്പിച്ചു കൊണ്ടാണ് യുഡിഎഫ് തിരഞ്ഞെടുപ്പിനെ നേരിട്ടത്.

എന്നാല്‍ ഒരു വിഭാഗം ഓര്‍ഡിനറി ബസുകളില്‍ മാത്രമാണ് ഇപ്പോള്‍ യാത്ര സൗജന്യമാക്കിയിട്ടുള്ളത്. അധികാരത്തില്‍ എത്തിയതിനുശേഷം നടത്തുന്ന വാഗ്ദാന ലംഘനങ്ങളുടെ കൂട്ടത്തില്‍ അങ്ങനെ ഒന്നുകൂടി അവര്‍ ചേര്‍ത്തിരിക്കുന്നു.