Kerala

കേരളത്തിന്റെ കടബാധ്യത 4,29,270 കോടി രൂപ; എജിയുടെ സര്‍ട്ടിഫിക്കറ്റ് സഹിതം അപേക്ഷിച്ചാല്‍ ജിഎസ്ടി നഷ്ടപരിഹാരം

ന്യൂഡല്‍ഹി: കേരളത്തിന് 4,29,270.6 കോടി രൂപയുടെ കടബാധ്യതയുള്ളതായി കേന്ദ്രസര്‍ക്കാര്‍ ലോക്‌സഭയില്‍. 2024 വരെയുള്ള കണക്കാണിത്. എന്‍ കെ പ്രേമചന്ദ്രന്‍ എംപിയുടെ ചോദ്യത്തിന് മറുപടിയായി ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരിയാണ് ഇക്കാര്യം പറഞ്ഞത്.

2023-24 സാമ്പത്തികവര്‍ഷത്തില്‍ കേരളത്തിന് അനുവദീയമായ കടമെടുപ്പ് പരിധി 32, 442 കോടി രൂപയാണ്. 1787.38 കോടി രൂപയുടെ അധിക കടമെടുക്കാനും അനുവദിച്ചിട്ടുണ്ട്. കേരളത്തിന് അര്‍ഹമായ നികുതി വിഹിതം നല്‍കിയിട്ടുണ്ടെന്ന് ഡീന്‍ കുര്യാക്കോസിന്റെ ചോദ്യത്തിന് മറുപടിയായി പങ്കജ് ചൗധരി അറിയിച്ചു.

സംസ്ഥാനങ്ങള്‍ക്ക് ജിഎസ്ടി നഷ്ടപരിഹാരം കൊടുക്കുന്നത് 2022 ജൂണ്‍ 30ന് അവസാനിപ്പിച്ചതാണെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ ലോക്‌സഭയില്‍ അറിയിച്ചു. എന്‍ കെ പ്രേമചന്ദ്രന്റെ ചോദ്യത്തിന് മറുപടിയായാണ് നിര്‍മല സീതാരാമന്‍ ഇക്കാര്യം പറഞ്ഞത്. കോവിഡ് കാലത്ത് വരുമാനമില്ലാതിരുന്നപ്പോള്‍ പണം കടമെടുത്താണു സംസ്ഥാനങ്ങള്‍ക്കു നല്‍കിയിരുന്നത്. അതിന്റെ തിരിച്ചടവും പലിശയും കണക്കിലെടുത്താണ് ഇപ്പോള്‍ സെസ് പിരിക്കുന്നത്. അത് 2026 മാര്‍ച്ച് 31വരെ തുടരും. നിയമം മാറ്റേണ്ടത് ജിഎസ്ടി കൗണ്‍സിലാണെന്നും ധനമന്ത്രിയല്ലെന്നും നിര്‍മല പറഞ്ഞു.

കേരളത്തിന് 2022-23 ഒന്നാം പാദത്തിലേത് ഒഴികെ ബാക്കി തുക നല്‍കിയിട്ടുണ്ട്. എജിയുടെ സര്‍ട്ടിഫിക്കറ്റ് സഹിതമുള്ള കണക്കുകള്‍ ലഭിച്ചാലുടന്‍ ഇതും നല്‍കുമെന്നും നിര്‍മല അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top