കൊട്ടാരക്കര: കെഎസ്ആര്‍ടിസി ബസുകള്‍ വാങ്ങിയതില്‍ തട്ടിപ്പെന്ന രീതിയിൽ മാധ്യമങ്ങളിലൂടെ പുറത്തുവന്ന രേഖ എവിടെ നിന്ന് ലഭിച്ചതെന്ന് അറിയണമെന്ന് മുന്‍ ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍. ഈ രേഖ ചമച്ച് കൊടുത്ത ഉദ്യോഗസ്ഥന് ആരാണെന്ന് എങ്കിലും ലേഖകന്‍ വെളിപ്പെടുത്തണമെന്നും കെ ബി ഗണേഷ് കുമാർ ആവശ്യപ്പെട്ടു.

സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അന്വേഷണം വയ്ക്കുന്നതിനെ സ്വാഗതം ചെയ്യുന്നുവെന്നും സിബിഐ അന്വേഷിച്ചാലും അതിനെ പിന്തുണയ്ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മറ്റ് മാധ്യമങ്ങളൊന്നും വിഷയം ഏറ്റെടുക്കാത്തിനാല്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളെ ഇളക്കിവിടുകയാണെന്നും അവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും സമീപിക്കുമെന്നും ഈ വാര്‍ത്തയില്‍ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വാർത്താസമ്മേളനത്തിലൂടെയായിരുന്നു കെ ബി ഗണേഷ് കുമാറിൻ്റെ പ്രതികരണം.

കെഎസ്ആര്‍ടിസി ബസ് വാങ്ങാത്ത വില എവിടെ നിന്ന് കിട്ടിയെന്ന് ലേഖകന്‍ പറയണമെന്നും അദ്ദേഹം പറഞ്ഞു. പത്തുവര്‍ഷം കേരളം ഭരിച്ച എല്‍ഡിഎഫ് സര്‍ക്കാരിന് കളങ്കംവരുത്തുന്നതിനാലാണ് ഇക്കാര്യത്തില്‍ പ്രതികരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. കെഎസ്ആര്‍ടിസിയുടെ ബോര്‍ഡ് യോഗത്തിലാണ് ബസ് വാങ്ങുന്നത് തീരുമാനിക്കുന്നത്. അവിടെ മന്ത്രിക്ക് കാര്യമില്ല. കെഎസ്ആര്‍ടിസിയില്‍ ടെന്‍ഡര്‍ വിളിക്കാതെ വണ്ടി വാങ്ങിക്കാന്‍ കഴിയില്ല.

കെഎസ്ആര്‍ടിസി ഡയറക്ടര്‍ ബോര്‍ഡാണ് വണ്ടി വാങ്ങുന്നതിനുള്ള ഉത്തരവ് നല്‍കുന്നത്. ഇവരെ കബളിപ്പിച്ചിട്ട് കൂടിയ വിലയ്ക്ക് വണ്ടി വാങ്ങാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. വിവരാവകാശ നിയമ പ്രകാരം പൊതുജനങ്ങള്‍ക്ക് ഇക്കാര്യം അന്വേഷിക്കാമെന്നും അദ്ദേഹം പറഞ്ഞു. താന്‍ കാറുവാങ്ങിയത് ലോണെടുത്താണെന്നും അദ്ദേഹം പറഞ്ഞു.