അമേരിക്കന്‍ നടനും സംഗീതജ്ഞനുമായ ജോനാഥന്‍ ജോസ് ഗോണ്‍സാലസ് (59) വീടിന് മുന്നില്‍ വെടിയേറ്റ് മരിച്ചു. അയല്‍ക്കാരനും ആയുള്ള വാക്കുതര്‍ക്കത്തിന് പിന്നാലെ ആണ് വെടിയേറ്റത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

വെടിയുതിര്‍ത്ത സിഗ്‌ഫ്രെഡോ അല്‍വാരസ് സെജ (56) സാന്‍ അന്റോണിയോ പോലീസിന്റെ കസ്റ്റഡിയിൽ ആണ്. ‘രണ്ടുപുരുഷന്മാര്‍ പരസ്പരം സ്‌നേഹിക്കുന്നത് കാണുന്നത് സഹിക്കാന്‍ കഴിയാത്ത ഒരാള്‍ ജോനാഥന്‍ ജോസിനെ കൊലപ്പെടുത്തി’, എന്ന് അദ്ദേഹത്തിന്റെ പങ്കാളി ട്രിസ്റ്റന്‍ കേണ്‍ ഡി ഗോണ്‍സാലസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഞായറാഴ്ച രാത്രി പ്രാദേശിക സമയം ഏഴുമണിയോടെയാണ് ആക്രമണമുണ്ടായത്. ഒന്നിലേറെ തവണ വെടിയേറ്റ ജോനാഥന്‍ ജോസ് വീടിന് സമീപത്തെ റോഡില്‍ വീണുകിടക്കുന്നതായാണ് സംഭവസ്ഥലത്തെത്തിയ പോലീസ് കണ്ടത്.
പ്രഥമശുശ്രൂഷ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. സംഭവത്തിന് പിന്നാലെ വാഹനത്തില്‍ കടന്നുകളഞ്ഞ അക്രമിയെ പിന്നീട് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. കൊലക്കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

