ആലപ്പുഴ: ഒരു പരിപാടിയുടെ പേരിടുമ്പോള്‍ പോലും, ലാല്‍സലാം എന്ന് പേരിട്ടാല്‍ അതിനെ പാര്‍ട്ടിയുടെ തത്വങ്ങളുമായി ചേര്‍ത്ത് കൊണ്ടുപോകാമെന്ന അതിബുദ്ധിയോടെയാണെന്ന് അമ്മ വൈസ് പ്രസിഡന്റ് ജയൻ ചേർത്തല. ദാദാസാഹേബ് ഫാല്‍ക്കെ അവാര്‍ഡ് ജേതാവ് മോഹന്‍ലാലിനെ ആദരിക്കുന്ന ചടങ്ങിന് ‘മലയാളം വാനോളം ലാല്‍സലാം’ എന്ന് പേര് നല്‍കിയതിനെതിരേയാണ് നടൻ രംഗത്തു വന്നത്.

ഇന്ന് കേരളം ഭരിച്ചുകൊണ്ടിരിക്കുന്ന ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ എവിടെ പരിപാടി നടത്തിയാലും ഏറ്റവും കൂടുതല്‍ സ്റ്റേജില്‍ കാണുന്നത് സിനിമാ നടന്മാരെയാണ്. കേന്ദ്രവും ഇതുതന്നെയാണ് ചെയ്യുന്നത്. ഒരു പരിപാടിയുടെ പേരിടുമ്പോള്‍ പോലും, ലാല്‍സലാം എന്ന് പേരിട്ടാല്‍ അതിനെ പാര്‍ട്ടിയുടെ തത്വങ്ങളുമായി ചേര്‍ത്ത് കൊണ്ടുപോകാമെന്ന അതിബുദ്ധിയോടെയേയും തീക്ഷബുദ്ധിയോടേയും മുന്നോട്ടുപോയിക്കൊണ്ടിരിക്കുകയാണ്.

മുന്‍കാലങ്ങളില്‍ കലയേയും കലാകാരന്മാരേയും ചേര്‍ത്തുനിര്‍ത്തുമ്പോള്‍ രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ക്ക് ഇത്ര ശക്തിയായി, കൂര്‍മബുദ്ധിയോടെ ചിന്തിച്ചെടുക്കാന്‍ സാധിച്ചിരുന്നില്ല’, ജയന്‍ ചേര്‍ത്തല പറഞ്ഞു. ആലപ്പുഴയില്‍ കോണ്‍ഗ്രസിന്റെ സാംസ്‌കാരിക സംഘടനയായ സംസ്‌കാര സാഹിതിയുടെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ജയന്‍ ചേര്‍ത്തല.
2014-ല്‍ കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെയാണ് രാജ്യത്ത് സാംസ്‌കാരിക കാഴ്ചപ്പാടുകള്‍ക്ക് മാറ്റംവന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അത് നല്ലതോ ചീത്തയോ എന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാം. മനസുകൊണ്ട് എനിക്ക് അതിനോട് ചേര്‍ച്ചയില്ല’, അദ്ദേഹം വ്യക്തമാക്കി.