
കോട്ടയം: ഭാരതത്തിലെ ക്രൈസ്തവ വിശ്വാസത്തിന്റെ അടിത്തറ പാകിയ മാർത്തോമാ ശ്ലീഹായുടെ രക്തസാക്ഷിത്വ സ്മരണയായ ദുക്റാന തിരുനാൾ ഇന്ന് രാജ്യത്തുടനീളമുള്ള ക്രൈസ്തവർ ഭക്തിനിർഭരമായി ആചരിക്കുന്നു. പ്രത്യേക ദിവ്യബലി, തിരുനാൾ ശുശ്രൂഷകൾ, പ്രാർത്ഥനകൾ, അനുസ്മരണ പരിപാടികൾ എന്നിവയോടെ ദേവാലയങ്ങൾ വിശ്വാസികളെ വരവേൽക്കുകയാണ്.
ക്രിസ്തുവിന്റെ പന്ത്രണ്ട് ശിഷ്യന്മാരിൽ ഒരാളായ മാർത്തോമാ ശ്ലീഹാ എ.ഡി. 52-ൽ ഇന്ത്യയിലെത്തി സുവിശേഷപ്രഘോഷണം നടത്തുകയും കേരളത്തിൽ ഏഴ് പുരാതന ദേവാലയങ്ങൾ സ്ഥാപിക്കുകയും ചെയ്തതായി സഭാപാരമ്പര്യം പറയുന്നു. തുടർന്ന് മൈലാപ്പൂരിൽ സുവിശേഷം പ്രസംഗിക്കുന്നതിനിടെ എ.ഡി. 72 ജൂലൈ 3-ന് അദ്ദേഹം രക്തസാക്ഷിത്വം വരിക്കുകയായിരുന്നു.
‘ദുക്റാന’ എന്ന സുറിയാനി പദത്തിന് ‘സ്മരണ’ എന്നാണ് അർഥം. മാർത്തോമാ ശ്ലീഹായുടെ വിശ്വാസസാക്ഷ്യവും ത്യാഗജീവിതവും ഓർമിക്കുന്ന ദിനമായാണ് ജൂലൈ 3 ദുക്റാന തിരുനാളായി ആചരിക്കുന്നത്.
സീറോ മലബാർ, സീറോ മലങ്കര, ലത്തീൻ സഭകൾ ഉൾപ്പെടെ വിവിധ ക്രൈസ്തവ സഭകളിലെ ദേവാലയങ്ങളിൽ ഇന്ന് പ്രത്യേക തിരുക്കർമങ്ങളും ദിവ്യബലിയും നടക്കും. വിശ്വാസികളുടെ വലിയ പങ്കാളിത്തത്തോടെയാണ് തിരുനാൾ ആഘോഷങ്ങൾ നടക്കുന്നത്.
വിശ്വാസത്തിൽ ഉറച്ചുനിൽക്കാനും സുവിശേഷ മൂല്യങ്ങൾ ജീവിതത്തിൽ പകർന്നുനൽകാനും മാർത്തോമാ ശ്ലീഹായുടെ ജീവിതം ഇന്നും പ്രചോദനമാണെന്ന് സഭാനേതൃത്വം സന്ദേശങ്ങളിൽ ഓർമ്മിപ്പിച്ചു.
തങ്കച്ചൻ പാലാ
കോട്ടയം മീഡിയ