India

ഐസ്‌ക്രീമില്‍ നിന്ന് കണ്ടെത്തിയ വിരല്‍ ജീവനക്കാരന്റേത് തന്നെ; ഫോറന്‍സിക് ഫലം പുറത്ത്

മുംബൈ: മുംബൈയിലെ മലാഡില്‍ ഐസ്‌ക്രീമില്‍ നിന്ന് കണ്ടെത്തിയ വിരലിന്റെ ഭാഗം ഐസ്‌ക്രീം ഫാക്ടറിയിലെ ജീവനക്കാരന്റേതാണെന്ന് ഡിഎന്‍എ പരിശോധനയില്‍ വ്യക്തമായതായി പൊലീസ്. പൂനെയിലെ ഇന്ദാപൂരിലെ ഫോറന്‍സിക് ലാബില്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്. ഐസ്‌ക്രീമില്‍ നിന്ന് കണ്ടെത്തിയ വിരല്‍ ഐസ്‌ക്രീം ഫാക്ടറി ജീവനക്കാരനായ ഓംകാര്‍ പോര്‍ട്ടയുടേത് തന്നെയെന്ന് പൊലീസ് പറഞ്ഞു.

പൂനെയിലെ ഫാക്ടറിയില്‍ നിന്ന് ഐസ്‌ക്രീം നിറയ്ക്കുന്നതിനിടെ ജീവനക്കാരന്റെ കൈവിരലിന് മുറിവേറ്റിരുന്നു. ഇതോടയാണ് വിരല്‍ ഫാക്ടറി ജീവനക്കാരന്റേതാകാം എന്ന നിഗമനത്തിലേക്ക് പൊലീസ് എത്തിയത്. മുംബൈയിലെ ഓര്‍ലം ബ്രാന്‍ഡണ്‍ എന്ന ഡോക്ടര്‍ക്കാണ് ഗ്രോസറി ആപ്പ് വഴി ഓര്‍ഡര്‍ ചെയ്ത ഐസ്‌ക്രീമില്‍ നിന്ന് വിരല്‍ ലഭിച്ചത്. ഐസ്‌ക്രീം കഴിച്ചതിന് പിന്നാലെ വായില്‍ എന്തോ തടഞ്ഞതിനെ തുടര്‍ന്ന് നോക്കിയപ്പോള്‍ വിരലിന്റെ കഷണം കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് മലാഡ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

നഖവുമായി ഐസ്‌ക്രീമില്‍ നിന്ന് വിരല്‍ പൊന്തിനില്‍ക്കുന്ന ചിത്രം സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ ഐസ്‌ക്രീം കമ്പനിക്കെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു. സംഭവത്തില്‍ ഐസ്‌ക്രീം കമ്പനിയുടെ ലൈസന്‍സ് ഫൂഡ് സേഫ്റ്റി സ്റ്റാന്‍ഡേര്‍ഡ്സ് ഓഫ് ഇന്ത്യ സസ്പെന്‍ഡ് ചെയ്തിരുന്നു. ഐസ്‌ക്രീം കമ്പനിയായ യമ്മോയ്ക്കെതിരെ പൊലീസ് കേസ് എടുക്കുകയും ചെയ്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top