കോഴിക്കോട്: വിദേശത്ത് ജോലി വാഗ്ദാനംചെയ്ത് പണംതട്ടിയ കേസിലെ പ്രതി പാലക്കാട് കോരൻചിറ സ്വദേശി മാരുകല്ലിൽ അർച്ചന തങ്കച്ച(28)നെ പന്നിയങ്കര പോലീസ് പിടികൂടി. കോഴിക്കോട് കല്ലായി സ്വദേശി ആയ യുവാവിനോട് വിദേശത്ത് ജോലി ശരിയാക്കിത്തരാം എന്നു പറഞ്ഞ് സ്വകാര്യസ്ഥാപനത്തിന്റെ ഉടമയും മാനേജരുമായ പ്രതി 2023 മാർച്ചിൽ രണ്ടുതവണയായി മൂന്നുലക്ഷം രൂപ വാങ്ങി കബളിപ്പിക്കുക ആയിരുന്നു

പ്രതി വയനാട് വെള്ളമുണ്ടയിലുണ്ടെന്ന വിവരത്തെത്തുടർന്ന് പന്നിയങ്കര പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സതീഷ്‌കുമാർ, എസ്‌ഐ സുജിത്ത്, സിപിഒമാരായ രാംജിത്ത്, സുനിത, ശ്രുതി എന്നിവർ ചേർന്ന അന്വേഷണസംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതി പല ആളുകളിൽനിന്നും വിദേശത്ത് ജോലി വാഗ്ദാനംചെയ്ത് പണംവാങ്ങിയിട്ടുണ്ടെന്നും സമാനകുറ്റകൃത്യം നടത്തിയതിന് പ്രതിയുടെ പരിൽ എറണാകുളം പോലീസ് സ്റ്റേഷനിൽ രണ്ട് കേസും വെള്ളമുണ്ട പോലീസ് സ്റ്റേഷനിൽ ഒരു കേസും നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡു ചെയ്തു.


