ഭോപ്പാൽ: മേഘാലയയിൽ ഹണിമൂണിനിടെ കാണാതായ മധ്യപ്രദേശ് സ്വദേശികളായ ദമ്പതികളിൽ ഭർത്താവിന്റെ മൃതദേഹം കണ്ടെത്തി.

രാജാ രഘുവംശി- സോനം ദമ്പതികളിൽ ഭർത്താവിൻ്റെ മൃതദേഹം രാജായുടെ സഹോദരനായ വിപിൻ രഘുവംശിയാണ് തിരിച്ചറിഞ്ഞത്. എങ്ങനെയാണ് ഇയാളുടെ മരണം സംഭവിച്ചത് എന്നതിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കണമെങ്കിൽ പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ വ്യക്തമാകൂ.

എന്നാൽ ഇദ്ദേഹത്തിന്റെ ഭാര്യയെപ്പറ്റി ഒരു സൂചനയും ലഭിച്ചിട്ടില്ലെന്നാണ് ഇൻഡോർ പൊലീസ് അറിയിച്ചിരിക്കുന്നത്. അതേസമയം ദമ്പതികളെ തട്ടിക്കൊണ്ടുപോയതാണെന്ന് രാജയുടെ സഹോദരൻ നേരത്തെ പറഞ്ഞിരുന്നു. വടക്കുകിഴക്കൻ സംസ്ഥാനത്ത് ഇരുചക്ര വാഹനങ്ങൾ വാടകയ്ക്ക് കൊടുക്കുന്നവർക്കും പ്രാദേശിക ഹോട്ടൽ ജീവനക്കാരുടെ ഗൈഡുകൾക്കും സംഭവത്തിൽ പങ്കുണ്ടാകാമെന്നാണ് സഹോദരൻ്റെ ആരോപണം.
ട്രാൻസ്പോർട്ട് ബിസിനസ് നടത്തുന്ന കുടുംബമാണ് രാജാ രഘുവംശിയുടേത്. കഴിഞ്ഞമേയ് 11ന് വിവാഹം കഴിഞ്ഞ ഇരുവരും ഹണിമൂൺ യാത്ര തിരിച്ചത് മെയ് 20നായിരുന്നു.

