കൊച്ചി: പാരിയത്ത്ക്കാവിലെ ബലം പ്രയോഗിച്ചുള്ള ഭൂമി ഒഴിപ്പിക്കൽ നീക്കത്തിനെതിരെ സിപിഐഎം. കൃത്യമായ നടപടിക്രമങ്ങൾ പാലിക്കാതെ കാലങ്ങളായി താമസിക്കുന്ന പ്രദേശവാസികളെ കുടിയൊഴിപ്പിക്കുന്നത് ശക്തമായി എതിർക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറി എസ് സതീഷ്. വാർത്താക്കുറിപ്പിലൂടെയാണ് സിപിഐഎം ജില്ലാ സെക്രട്ടറി പൊലീസ് നടപടിക്കെതിരെ വിമർശനം ഉന്നയിച്ചിരിക്കുന്നത്.
പ്രദേശവാസികൾക്ക് സിപിഐഎം സംരക്ഷണം നൽകുമെന്നും എസ് സതീഷ് വ്യക്തമാക്കി. പാവപ്പെട്ട ജനങ്ങളെ അതിഭീകരമായി മർദ്ദിച്ച പോലീസ് നരനായാട്ടിനെ ശക്തമായി അപലപിക്കുന്നതായും എസ് സതീഷ് വ്യക്തമാക്കി. പത്തൊൻമ്പത് ഏക്കർ വരുന്ന റവന്യൂ ഭൂമി കൃത്യമായി അളന്ന് തിട്ടപ്പെടുത്തി, കുടികിടപ്പ് അവകാശം നൽകണമെന്നും എസ് സതീഷ് ആവശ്യപ്പെട്ടു.
നൂറ്റിയമ്പത് വർഷത്തോളമായി ഇവിടെ താമസിച്ചുവരുന്ന എട്ട് പട്ടികജാതി കുടുംബങ്ങളെ ഒഴിപ്പിക്കാനുള്ള നീക്കത്തിന് പിന്നിൽ ഭൂമാഫിയയുടെ ശക്തമായ സ്വാധീനം ഉണ്ടെന്നും സിപിഐഎം കുറ്റപ്പെടുത്തി.