റാസ് ലഫാനിൽ നടന്ന അപകടത്തിൽ മരിച്ചവരിൽ 12 ഇന്ത്യക്കാരെന്ന് റിപ്പോർട്ടുകൾ. പതിമൂന്ന് പേരാണ് ഞായറാഴ്ച വൈകുന്നേരം റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിയിലെ ബർസാൻ വാതക വിതരണ കേന്ദ്രത്തിലുണ്ടായ സ്ഫോടനത്തിലും തീപിടുത്തത്തിലും മരിച്ചത്.

അപകടത്തിൽ 66 പേർക്ക് പരുക്കേറ്റതായും ഊർജകാര്യ മന്ത്രിയും ഖത്തർ എനർജി സി ഇ ഒ-യുമായ സാദ് ഷെരിദ അൽ-കാബി ദോഹയിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു.

സംഭവം ആക്രമണമല്ലെന്നും അപകടമാണെന്നുമാണ് അധികൃതർ അറിയിച്ചത്. പരുക്കേറ്റ 66 പേരും അപകടനില തരണം ചെയ്തിട്ടുണ്ട്.

അടിയന്തര അറ്റകുറ്റപ്പണികൾ കാരണം 2025 ഡിസംബർ മുതൽ ബർസാൻ പ്ലാന്റിലെ ഉത്പാദനം നിർത്തിവെച്ചിരിക്കുകയായിരുന്നുവെന്നും രണ്ട് ദിവസം മുമ്പാണ് ഉൽപാദനം പുനരാരംഭിച്ചതെന്നും വാർത്താസമ്മേളനത്തിൽ സാദ് ഷെരിദ അൽ-കാബി വിശദീകരിച്ചു.