പാലക്കാട്: പാലക്കാട് വാളയാറിൽ നാല് വയസ്സുകാരൻ കിണറ്റിൽ വീണ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. താൻ കിണറ്റിൽ വീണതല്ലെന്നും തന്നെ അമ്മയാണ് കിണറ്റിൽ തള്ളിയിട്ടതെന്നും നാലുവയസ്സുകാരൻ പൊലീസിന് മൊഴി നൽകി.

വെള്ളിയാഴ്ച ഉച്ചയ്ക്കാണ് കുട്ടി കിണറ്റില്‍ വീണത്. കരച്ചില്‍ കേട്ടെത്തിയ നാട്ടുകാരാണ് കുട്ടിയെ ജീവനോടെ പുറത്തെടുത്തത്. ഇവരോട് അമ്മ തന്നെ കിണറ്റിൽ തള്ളിയിട്ടെന്ന് കുട്ടി പറയുകയായിരുന്നു. തുടർന്ന് നാട്ടുകാർ പൊലീസിനെ വിവരമറിയിച്ചു.

കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വാളയാർ സ്വദേശി ശ്വേതയെ പൊലീസ് അറസ്റ്റ് ചെയ്തു. ശ്വേതയെ കൂടുതൽ ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് പൊലീസ്.
ശ്വേതയെ കോടതി പതിനാല് ദിവസത്തേയ്ക്ക് റിമാന്റ് ചെയ്തു. ശ്വേതയും നാല് വയസുകാരനായ മകനും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്. ശ്വേതയും ഭർത്താവും ഏറെ നാളായി അകന്ന് കഴിയുകയാണ്.

