കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കോടതിയുടെ കസ്റ്റഡിയിലിരിക്കെ മെമ്മറി കാര്‍ഡ് പരിശോധിച്ചതില്‍ സെഷന്‍സ് ജഡ്ജി വസ്തുതാ പരിശോധന നടത്തണമെന്ന് ഹൈക്കോടതി. ജില്ലാ സെഷൻസ് ജഡ്ജാണ് അന്വേഷിക്കേണ്ടത്. അന്വേഷണം വേണമെന്ന അതിജീവിതയുടെ ആവശ്യം അംഗീകരിച്ചുകൊണ്ടാണ് കോടതി ഉത്തരവ്. ഇതിന് പൊലീസിന്റെ സഹായം തേടാമെന്നും കോടതി വ്യക്തമാക്കി. ക്രിമിനല്‍ നടപടിക്രമം അനുസരിച്ച് നടപടി സ്വീകരിക്കാമെന്നും അന്വേഷണം ഒരുമാസത്തിനകം പൂര്‍ത്തിയാക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.
അന്വേഷണ റിപ്പോര്‍ട്ട് ഹൈക്കോടതിക്ക് നല്‍കണമെന്നും നിർദ്ദേശമുണ്ട്. പരാതി ഉണ്ടെങ്കിൽ അതിജീവിതയ്ക്ക് ഹൈക്കോടതിയെ സമീപിക്കാമെന്നും കോടതി അറിയിച്ചു. കോടതി കസ്റ്റഡിയിൽ ഇരിക്കെ മെമ്മറി കാർഡിലെ ദൃശ്യങ്ങൾ നിയമവിരുദ്ധമായി പരിശോധിച്ചുവെന്ന വാർത്ത റിപ്പോർട്ടർ ടിവിയാണ് പുറത്ത് വിട്ടത്. ദൃശ്യങ്ങള്‍ പരിശോധിച്ചത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്നായിരുന്നു അതിജീവിതയുടെ പ്രധാന വാദം.