Health

ബാംഗ്ലൂരിൽ കുടിവെള്ളം പോലുമില്ല;ടെക്കികൾ കൂട്ടത്തോടെ നഗരം വിടുന്നു

ബെംഗളൂരു: നഗരത്തിൽ ജലപ്രതിസന്ധി രൂക്ഷമാകുകയാണ്. ഗാ‍ർഹിക ആവശ്യങ്ങൾക്ക് പോലും വെള്ളമില്ലാതെ ദുരിതത്തിലായിരിക്കുകയാണ് മിക്കവരും. ടെക്കികളിൽ പലരും വ‍ർക്ക് ഫ്രം ഹോം ചോദിച്ച് നാടുകളിലേക്ക് മടങ്ങുന്നു.ബെംഗളൂരുവിൽ പലരും വെള്ളത്തിനായി ആശ്രയിക്കുന്നത് കുഴൽക്കിണറുകളെയാണ്. പലതും വറ്റി വരണ്ടു.

ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിൻ്റെ വസതിയിലേത് ഉൾപ്പെടെ 3000-ത്തിലധികം കുഴൽക്കിണറുകൾ നഗരത്തിൽ മാത്രം വറ്റി വരണ്ടിരിക്കുകയാണ്. സമാനതകളില്ലാത്ത കടുത്ത ജലക്ഷാമമാണ് ബെംഗളൂരുവിൽ. 15 വർഷമായി കുഴൽക്കിണറിലെ വെള്ളം ഒരു കുഴപ്പവുമില്ലാതെ ഉപയോഗിക്കുന്നവ‍ർ പോലും ഇപ്പോൾ വെള്ളമില്ലാതെ വലയുന്നു.വീടുകളിൽ മാത്രമല്ല ഓഫീസുകളിലും സ്കൂളിലും ആശുപത്രികളിലും ഒന്നും വെള്ളം ഇല്ലാത്ത അവസ്ഥ.

ഉയർന്ന വീട്ടുവാടക നൽകി പ്രീമിയം അപ്പാർട്ട്മെൻറുകളിൽ താമസിക്കുന്നവർ പോലും പ്രാഥമിക ആവശ്യങ്ങൾക്ക് വെള്ളം ലഭിക്കാത്തതിനാൽ പൊറുതിമുട്ടിയിരിക്കുന്ന പോസ്റ്റുകൾ എക്സിൽ ഉൾപ്പെടെ ഷെയർ ചെയ്യുന്നു. കഴിഞ്ഞ 30-40 വർഷങ്ങൾക്കിടയിലെ ഏറ്റവും വലിയ പ്രതിസന്ധിയാണ് കർണാടക നേരിടുന്നത് എന്നാണ് ഔദ്യോഗിക വിശദീകരണം. ഇത്രയും താലൂക്കുകൾ കടുത്ത വരൾച്ചയുടെ പിടിയിലായത് ഇതാദ്യമായാണെന്ന് ഡി ശിവകുമാർ പറയുന്നു. കർണാടകയിലെ 240 താലൂക്കുകളിൽ 233ലും വരൾച്ച. 196 താലൂക്കുകൾ അതി വരൾച്ചയുടെ പിടിയിൽ.

അതികഠിനമായ വേനലും വരൾച്ചയും ഭാവിയിൽ കുറെ നഗരങ്ങൾ സമാനമായ പ്രതിസന്ധിയിലൂടെ കടന്നുപോകും എന്നതിൻെറ കൂടെ സൂചനയാണ്. ഓരോ തുള്ളി വെള്ളവും അമൃത് പോലെ സംരക്ഷിക്കപ്പെടേണ്ടതിൻെറ പ്രാധാന്യത്തെ കുറിച്ച് ചിന്തിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു.അടുത്ത അഞ്ച് മാസത്തേക്ക് ബെഗളൂരിവിൽ 8000 ദശലക്ഷം ക്യുബിക് ഫീറ്റ് എങ്കിലും വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാൻ നഗരത്തിലെ ജലവിതരണ സംവിധാനത്തിനാകുമെന്നാണ് അധികാരികൾ പറയുന്നതെങ്കിലും കടുത്ത വരൾച്ച തുടർന്നാൽ ഇതായിരിക്കില്ല സ്ഥിതി.

ബംഗളൂരു, രാമനഗര, മഗഡി, ദൊഡ്ഡബല്ലാപുര, ഹൊസ്‌കോട്ട് എന്നിവിടങ്ങളിൽ ജലസേചനത്തിനുള്ള കുഴൽക്കിണറുകൾ ഉണ്ടെന്നും അടിയന്തര സാഹചര്യമുണ്ടായാൽ അവിടെ നിന്ന് വെള്ളമെടുക്കുമെന്നുമാണ് തീരുമാനം എങ്കിലും ഈ പ്രതിസന്ധി മുന്നിൽക്കണ്ട് വരും വ‍ർഷങ്ങളിലേക്കും മുൻകരുതലുകൾ ആവശ്യമാണ്.ബെംഗളൂരു നഗരത്തിൽ ജലക്ഷാമം രൂക്ഷമായപ്പോൾ വിൻഡ്‌സർ സ്ക്വയറിലെ പ്രതിമയ്ക്ക് മുന്നിലെ വാട്ടർഫൗണ്ടനിൽ നിന്ന് വെള്ളം പാഴാകുന്നത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. വെള്ളം ഇങ്ങനെ പാഴാകുന്നത് പോലും ഒഴിവാക്കേണ്ടിയിരിക്കുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top