ആലപ്പുഴ: ടൂറിസ്റ്റ് ബസ് കേബിളിൽ കുരുങ്ങിയതോടെ ഒടിഞ്ഞുവീണ വൈദ്യുതി പോസ്റ്റിനടിയിൽപ്പെട്ടത് വീട്ടമ്മ മരിച്ചു. നൂറനാട് പഞ്ചായത്ത് രണ്ടാം വാർഡിലെ ശാന്തമ്മ (53) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം ചെറുമുഖ വാർഡിൽ പാറ്റൂർ മഹാദേവ ക്ഷേത്രത്തിന് സമീപത്തുവച്ചായിരുന്നു അപകടം. തൊഴിലുറപ്പ് തൊഴിലാളിയായിരുന്നു മരിച്ച ശാന്തമ്മ.

വിവാഹ ഓട്ടം കഴിഞ്ഞ് തിരികെ വരുകയായിരുന്ന ടൂറിസ്റ്റ് ബസിന്റെ മുകൾഭാഗം വൈദ്യുതി പോസ്റ്റിലെ കേബിളിൽ കുരുങ്ങുകയും ബസ് മുന്നോട്ടു പോയപ്പോൾ കേബിൾ വലിഞ്ഞ് സ്റ്റേവയർ പൊട്ടി വൈദ്യുതി പോസ്റ്റ് നിലം പതിക്കുകയുമായിരുന്നു. ഈ സമയം തൊഴിലുറപ്പു പണിക്ക് ശേഷം മറ്റ് തൊഴിലാളികൾക്കൊപ്പം നടന്നുവരികയായിരുന്ന ശാന്തമ്മയുടെ ദേഹത്തേക്കാണ് വൈദ്യുതി പോസ്റ്റ് വീണത്. ഒപ്പം ഉണ്ടായിരുന്ന മറ്റ് രണ്ട് തൊഴിലാളികൾ തലനാരിഴയ്ക്കാണ് രക്ഷപെട്ടത്.

ഒപ്പമുണ്ടായിരുന്ന തൊഴിലാളികളും സമീപവാസികളും ചേർന്ന് വൈദ്യുതപോസ്റ്റ് തടി ഉപയോഗിച്ച് ഉയർത്തുകയും ശാന്തമ്മയെ പുറത്തെടുക്കുകയും ചെയ്തു. ഉടൻ തന്നെ ഇടപ്പോണിലുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. അപകടത്തെത്തുടർന്ന് പോലീസും കെഎസ്ഇബി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.

