വിശാഖപട്ടണം: ആന്ധ്രാപ്രദേശിലെ സിംഹാചലത്ത് ശ്രീ വരാഹ ലക്ഷ്മി നരസിംഹ സ്വാമി ക്ഷേത്രത്തിലെ ചന്ദനോത്സവം ആഘോഷത്തിനിടെ മതിൽ ഇടിഞ്ഞുവീണ് അപകടം. സംഭവത്തിൽ ഏഴു പേർ മരിച്ചു. ചന്ദനോത്സവത്തോട് അനുബന്ധിച്ചുള്ള നിജരൂപ ദർശനത്തിനായി ഭക്തർ ക്യൂവിൽ നിൽക്കുമ്പോഴാണ് ഇരുപത് അടി നീളമുള്ള മതില്‍ ഇടിഞ്ഞു വീണത്. ബുധനാഴ്ച പുലർച്ചെ 2:30–3:30നും ഇടയിലാണ് സംഭവം. പരുക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റി.

കനത്ത മഴയെ തുടർന്നു മണ്ണിടിഞ്ഞതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. രക്ഷാപ്രവർത്തനവും അന്വേഷണവും തുടരുകയാണ്. ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്), സംസ്ഥാന ദുരന്ത നിവാരണ സേന (എസ്ഡിആർഎഫ്), അഗ്നിരക്ഷാ സേന, പൊലീസ് തുടങ്ങിയ സംഘങ്ങളും സംസ്ഥാന അധികൃതരും സ്ഥലത്തെത്തിയിട്ടുണ്ട്. ആന്ധ്രപ്രദേശ് ആഭ്യന്തരമന്ത്രി വി.അനിത സംഭവത്തിൽ റിപ്പോർട്ട് തേടി.


