
പാലാ: പാലാ സെന്റ് തോമസ് കോളേജിൽ ആവേശം വാനോളമുയർത്തി നടക്കുന്ന 45-ാമത് ബിഷപ്പ് വയലിൽ ഓൾ കേരള ഇന്റർ കൊളീജിയറ്റ് വോളിബോൾ ചാമ്പ്യൻഷിപ്പിൽ ഫൈനൽ പോരാട്ടങ്ങൾക്ക് അരങ്ങൊരുങ്ങി. വനിതാ വിഭാഗത്തിൽ പാലാ അൽഫോൻസാ കോളേജും, പുരുഷ വിഭാഗത്തിൽ അങ്കമാലി ഡീ പോൾ ഇൻസ്റ്റിറ്റ്യൂട്ടും ഫൈനലിൽ പ്രവേശിച്ചു.

വനിതാ വിഭാഗം സെമിഫൈനലിൽ കഴിഞ്ഞ വർഷത്തെ റണ്ണറപ്പായ സെന്റ് ജോസഫ്‌സ് കോളേജ് ഇരിങ്ങാലക്കുടയെ നേരിട്ടുള്ള മൂന്ന് സെറ്റുകൾക്ക് കീഴടക്കിയാണ് അൽഫോൻസാ കോളേജ് ഫൈനൽ ബർത്ത് ഉറപ്പിച്ചത്. വെള്ളിയാഴ്ച രാവിലെ 11 മണിക്ക് നടക്കുന്ന വനിതാ ഫൈനലിൽ കഴിഞ്ഞ വർഷത്തെ ചാമ്പ്യന്മാരായ അസംപ്ഷൻ കോളേജ് ചങ്ങനാശേരി അൽഫോൻസാ കോളേജിനെ നേരിടും. കിരീടം നിലനിർത്താൻ അസംപ്ഷനും കിരീടം ലക്ഷ്യമിട്ട് അൽഫോൻസയും ഇറങ്ങുന്നതോടെ വനിതാ ഫൈനൽ തീപാറും.
വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് നടക്കുന്ന പുരുഷ വിഭാഗം ഫൈനലിൽ നിലവിലെ ചാമ്പ്യന്മാരും ആതിഥേയരുമായ പാലാ സെന്റ് തോമസ് കോളേജ് അങ്കമാലി ഡീ പോളിനെ നേരിടും. സ്വന്തം മൈതാനത്ത് കിരീടം നിലനിർത്താനുള്ള ലക്ഷ്യവുമായി സെന്റ് തോമസ് ഇറങ്ങുമ്പോൾ, അട്ടിമറി വിജയത്തിലൂടെ കിരീടം സ്വന്തമാക്കാനാണ് ഡീ പോളിന്റെ ലക്ഷ്യം.
നിറഞ്ഞ ഗാലറിയുടെയും ആവേശം നിറഞ്ഞ കാണികളുടെയും സാക്ഷ്യത്തിൽ ഇന്ന് പാലായിൽ വോളിബോൾ ആവേശത്തിന്റെ കലാശപ്പോരാട്ടം അരങ്ങേറും.