ലോകകപ്പ് ഫുട്‌ബോളിലെ മുൻനിര ടീമായ അർജന്റീനയെ ട്രോളിയ കേരള പോലീസിന്റെ സോഷ്യൽ മീഡിയ പോസ്റ്റിനെതിരെ യുവാവ് പരാതി നൽകി. മലപ്പുറം സ്വദേശിയായ യുവാവാണ് മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും ഡിജിപിക്കും പോലീസിനെതിരെ ഔദ്യോഗികമായി പരാതി നൽകിയിരിക്കുന്നത്. അർജന്റീന ടീമിനെ മോശമായി ചിത്രീകരിക്കാനും, വ്യക്തിപരമായ താത്പര്യങ്ങൾക്ക് വേണ്ടി പോലീസിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം ദുരുപയോഗം ചെയ്യാനും ഉദ്യോഗസ്ഥർ മുതിർന്നു എന്നാണ് പരാതിയിലെ പ്രധാന ആരോപണം.

പൊതുജന സുരക്ഷ ഉറപ്പാക്കേണ്ട ഔദ്യോഗിക സംവിധാനത്തിൽ നിന്ന് ഇത്തരമൊരു വീഴ്ച വരുത്തിയ ഉദ്യോഗസ്ഥനെതിരെ കർശന നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്. കേരള ജനതയ്ക്കൊപ്പം തങ്ങളുണ്ടെന്ന് വ്യക്തമാക്കാനായി കേരള പോലീസ് പങ്കുവെച്ച പോസ്റ്ററാണ് വലിയ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിവെച്ചത്. അർജന്റീന ക്യാപ്റ്റൻ ലയണൽ മെസ്സിയുടെ തോളിൽ കൈവെച്ചുനിൽക്കുന്ന റഫറിയുടെ ചിത്രത്തിനൊപ്പം, കേരളത്തെ ചേർത്തുപിടിച്ചുനിൽക്കുന്ന പോലീസിന്റെ ചിത്രമാണ് ട്രോളായി ഉപയോഗിച്ചിരുന്നത്. ഇതിനൊപ്പം ‘ഒപ്പമുണ്ട്’ എന്ന വാചകവും പോസ്റ്ററിലുണ്ടായിരുന്നു.

നടന്നുകൊണ്ടിരിക്കുന്ന ലോകകപ്പ് ഫുട്‌ബോളിൽ ഫിഫയും റഫറിയും ലയണൽ മെസ്സിക്ക് അനുകൂലമായാണ് നിലകൊള്ളുന്നത് എന്ന തരത്തിൽ ശക്തമായ ആരോപണം നിലനിൽക്കുന്നുണ്ട്. പ്രത്യേകിച്ച്, ഈജിപ്റ്റിനെതിരായ പ്രീക്വാർട്ടർ മത്സരത്തിൽ റഫറി അർജന്റീനക്കായി കളിച്ചെന്ന ആക്ഷേപം ശക്തമായിരുന്നു. ഇതിനിടെയാണ് ‘ഒപ്പമുണ്ട്’ എന്ന തലക്കെട്ടോടെ അർജന്റീനയെ പരിഹസിക്കുന്ന നിലയിൽ കേരള പോലീസ് പോസ്റ്റർ പങ്കുവെച്ചത്. കടുത്ത ഫുട്ബോൾ ആരാധകരുള്ള കേരളത്തിൽ പോസ്റ്റിനെതിരെ വൻ പ്രതിഷേധം ഉയർന്നതോടെ പോലീസ് പിന്നീട് ഈ പോസ്റ്റ് പിൻവലിക്കുകയായിരുന്നു