
സംസ്ഥാന ബഡ്ജറ്റിൽ പാലായ്ക്ക് വലിയ പരിഗണന ലഭിച്ചു എന്ന് എംഎൽഎ മാണിസി കാപ്പൻ. 21 പ്രധാന പദ്ധതികളിലൂടെ കോടിക്കണക്കിന് രൂപയുടെ വികസനമാണ് പാലായിലേക്ക് എത്താൻ പോകുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു. അടിസ്ഥാന സൗകര്യ വികസനം, ടൂറിസം, കാർഷികോല്പന്നങ്ങളുടെ മൂല്യ വർദ്ധനവ്, റബ്ബർ അധിഷ്ഠിത വ്യവസായങ്ങൾ,

സ്പോർട്സ് വികസനം എന്നീ ലക്ഷ്യങ്ങളിൽ ഊന്നിയുള്ള പദ്ധതികളാണ് പാലായ്ക്കുവേണ്ടി ബഡ്ജറ്റിൽ വിഭാവനം ചെയ്തിരിക്കുന്നത് എന്നും അദ്ദേഹം അറിയിച്ചു. ബഡ്ജറ്റിൽ വിഭാവനം ചെയ്തിരിക്കുന്ന പാലാ എറണാകുളം സൂപ്പർഫാസ്റ്റ് ഹൈവേ യാഥാർത്ഥ്യമാകുന്നതോടെ സംസ്ഥാനത്തിന്റെ വാണിജ്യ ഹബ്ബായ എറണാകുളം സിറ്റിയുടെ സാറ്റലൈറ്റ് സിറ്റിയായി പാലം മാറും എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രധാന പദ്ധതികൾ
ഇലവിഴാപുഞ്ചിറയിലെ അത്യാധുനിക ഗസ്റ്റ് ഹൗസും ടോയ്ലറ്റ് കോംപ്ലക്സ്, പാലാ എറണാകുളം സൂപ്പർഫാസ്റ്റ് ഹൈവേയുടെ സാധ്യത പഠനം, പാലാ കേന്ദ്രമായി സ്പോർട്സ് അക്കാദമി, പാലാ ജനറൽ ഹോസ്പിറ്റൽ ഓങ്കോളജി വിഭാഗം സ്ഥാപിക്കൽ, റബർ അധിഷ്ഠിത വ്യവസായ പാർക്ക്, ശീതീരീകരിച്ച കാർഷികോല്പന്ന സംഭരണശാല, ഫുഡ്പാർക്ക്, റിവർ വ്യൂ റോഡ് പൂർത്തിയാക്കാനുള്ള സ്ഥലം ഏറ്റെടുപ്പ്, കൊട്ടാരമറ്റം ജംഗ്ഷനിലെ ഫ്ലൈ ഓവർ, മിനച്ചിലാറിനു കുറകെ റിവർവ്യൂ റോഡിൽനിന്ന് തോണിക്കടവിലേക്കുള്ള തൂക്കുപാലം,
പഴുക്കാക്കാനം – പാമ്പാനാകവല – കുമ്പക്കാനം റോഡ് നിർമ്മാണം, അരുണാപുരത്ത് വിനോദപാർക്ക്, ജനറൽ ആശുപത്രി ലിങ്ക് റോഡ് വീതി കൂട്ടിയുള്ള പുനർനിർമ്മാണം, അന്തീനാട് മേലുകാവ് റോഡ് ബിഎംബിസി നിലവാരത്തിലേക്ക് ഉയർത്തൽ, പനക്കപ്പാലം ജംഗ്ഷൻ വികസനം, പാലാ മൂന്നാനി റോഡ് വീതി കൂട്ടി ഉയർത്തി ഉള്ള നിർമ്മാണം, ജനറൽ ഹോസ്പിറ്റൽ ചുറ്റുമതിൽ നിർമ്മാണം, പാരലൽ റോഡ് പൂർത്തീകരണം, എലിവാലി – ആലമറ്റം റോഡ് ബിഎംബിസി നിലവാരത്തിലേക്ക് ഉയർത്തൽ എന്നിങ്ങനെ 21 പദ്ധതികളാണ് പാലയ്ക്ക് വേണ്ടി ബഡ്ജറ്റിൽ വിഭാവനം ചെയ്തിരിക്കുന്നത്.