തിരുവനന്തപുരം: പ്രിയദർശിനി സൗജന്യ യാത്രക്കായി കെഎസ്ആർടിസിക്കായി 600 കോടി മാറ്റിവച്ചതായി മുഖ്യമന്ത്രി വി ഡി സതീശൻ. ഇന്ദിര ഗ്യാരണ്ടിയുടെ ഭാഗമായുള്ള പദ്ധതി ഇതിനകം നടപ്പാക്കി കഴിഞ്ഞു. ആശാവർക്കർമാരുടെ ഓണറേറിയം 3000 രൂപ വർധിപ്പിച്ച ഇനത്തിൽ 78 കോടി രൂപ മാറ്റിവെച്ചെന്നും മുഖ്യമന്ത്രി ബജറ്റ് അവതരണത്തിൽ വ്യക്തമാക്കി.

സംസ്ഥാനത്തെ എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷം രൂപയുടെ സൗജന്യ ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതിയും ബജറ്റിൽ പ്രഖ്യാപിച്ചു.

ഇതിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് 10 കോടി രൂപ ബജറ്റിൽ വകയിരുത്തി. യുഡിഎഫിന്റെ ഇന്ദിരാ ഗ്യാരണ്ടിയിൽ പറഞ്ഞ പദ്ധതിയാണിതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ഉന്നത വിദ്യാഭ്യാസ മേഖലയിലെ നവീകരണവും തൊഴിലവസരങ്ങളും ലക്ഷ്യമിട്ട് കേരള നോളജ് വാലി സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി വി ഡി സതീശൻ ബജറ്റ് അവതരണ പ്രസംഗത്തിൽ വ്യക്തമാക്കി. കേരളത്തിൽ തന്നെ ലോകോത്തര അവസരങ്ങൾ കണ്ടെത്താൻ കഴിയും. സ്വകാര്യ സർവകലാശാല ബില്ലിൽ കാലോചിതമായ മാറ്റങ്ങൾ പരിഗണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വിദ്യാർത്ഥികൾക്ക് കേരളത്തിൽ തന്നെ ലോകോത്തര പഠന, തൊഴിൽ അവസരങ്ങൾ കണ്ടെത്താൻ സഹായിക്കുമെന്ന് വി ഡി സതീശൻ ചൂണ്ടിക്കാട്ടി. കേരളത്തെ ഉന്നത വിദ്യാഭ്യാസ ഹബ്ബാക്കും. കേരളത്തിലെ വിദ്യാർത്ഥികൾ പഠത്തിനായി ഇവിടം വിട്ടുപോകുന്ന അവസ്ഥക്ക് മാറ്റം വരുത്താൻ ഈ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.
നൈപുണ്യ വികസനത്തിനായി ഗ്ലോബൽ ജോബ് വാച്ച് ടവർ സ്ഥാപിക്കുമെന്നും വി ഡി സതീശൻ പറഞ്ഞു. ഇതിനായി 2 കോടി രൂപ ബജറ്റിൽ വിലയിരുത്തി.