വൈദ്യുതി മന്ത്രി സണ്ണി ജോസഫിൻ്റെ സഹോദരീ ഭർത്താവും കോൺഗ്രസ് നേതാവുമായ ബെന്നി തോമസിനെ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ച വിഷയം സഭയിൽ ഉന്നയിച്ച് പ്രതിപക്ഷം.

എൽഡിഎഫ് ഭരണകാലത്ത് ബന്ധുനിയമനത്തിനെതിരെ ആഞ്ഞടിച്ച യുഡിഎഫ്, തങ്ങൾ അധികാരത്തിൽ വന്നപ്പോൾ പറഞ്ഞതെല്ലാം മറന്നുവെന്നാണ് പ്രതിപക്ഷം വിമർശിച്ചത്. അടിയന്തിര പ്രമേയ നോട്ടീസ് നൽകിയ വി ജോയ് ആണ് വിവാദം സഭയില്‍ ഉന്നയിച്ചത്. എന്നാൽ ബന്ധു നിയമനത്തിൽ സണ്ണി ജോസഫ് പ്രതികരിച്ചില്ല.

വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ പേഴ്സണൽ സ്റ്റാഫിൽ അടുത്ത ബന്ധുവിന് നിയമനം. സണ്ണി ജോസഫിന്റെ സഹോദരിയുടെ ഭർത്താവിനാണ് ഉയർന്ന പദവിയിൽ നിയമനം നൽകിയത്. അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി പദവിയിലേക്കാണ് സഹോദരീ ഭർത്താവിനെ നിയമിച്ചത്. മുൻപ് ഡിസിസി ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ച ആളാണ് സണ്ണി ജോസഫിന്റെ സഹോദരീ ഭർത്താവ് ബെന്നി തോമസ്. ഈ രാഷ്ട്രീയ പാരമ്പര്യം പരിഗണിച്ചാണ് ബെന്നി തോമസിന് നിയമനം നൽകിയതെന്നാണ് മന്ത്രിയുടെ ഓഫീസ് വിഷയത്തിൽ പ്രതികരിച്ചത്.