
പാലാ :രാമപുരം: വൈകുന്നേരം നാല് മണിയോടെ രാമപുരം മേഖലയിൽ വീശിയടിച്ച ശക്തമായ കൊടുങ്കാറ്റിലും കനത്ത മഴയിലും വ്യാപക നാശനഷ്ടം ഉണ്ടായി. രാമപുരം ടൗൺ, അമ്പലം ജംഗ്ഷൻ, വെള്ളിലാപ്പിള്ളി, എഴാച്ചേരി തുടങ്ങി വിവിധ പ്രദേശങ്ങളിലാണ് കാറ്റും മഴയും ദുരിതം വിതച്ചത്.
ശക്തമായ കാറ്റിൽ നിരവധി മരങ്ങൾ കടപുഴകി വീണതോടെ പല വീടുകൾക്കും ഗുരുതര നാശനഷ്ടമുണ്ടായി. ചില വീടുകൾ പൂർണമായും തകർന്നപ്പോൾ നിരവധി വീടുകൾക്ക് ഭാഗിക കേടുപാടുകളും സംഭവിച്ചു. റോഡുകളിലേക്ക് മരങ്ങൾ വീണതിനെ തുടർന്ന് ഗതാഗതം മണിക്കൂറുകളോളം തടസപ്പെട്ടു. വൈദ്യുതി ലൈനുകൾ തകർന്നതോടെ പ്രദേശത്തിന്റെ വിവിധ ഭാഗങ്ങളിൽ വൈദ്യുതി ബന്ധവും നിലച്ചിരിക്കുകയാണ്.
ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രാത്രിവരെ രക്ഷാപ്രവർത്തനങ്ങൾ നടത്തി. റോഡിൽ വീണ മരങ്ങൾ മുറിച്ചുമാറ്റിയാണ് ഗതാഗതം സാധാരണ നിലയിലാക്കിയത്. വൈദ്യുതി പുനസ്ഥാപിക്കാനുള്ള ശ്രമങ്ങൾ കെഎസ്ഇബി ജീവനക്കാർ രാത്രി വൈകിയും തുടരുകയാണ്. നിലവിൽ പല പ്രദേശങ്ങളും ഇരുട്ടിലാഴ്ന്ന നിലയിലാണ്.