Kerala

പുനഃസംഘടന ചർച്ചകളിലേക്ക് കോൺഗ്രസ് കടക്കുമ്പോൾ ഗ്രൂപ്പിസവും ശക്തമാവുന്നു:കോട്ടയത്ത് ഗ്രൂപ്പുകളുടെ പെരുമഴക്കാലം

കോട്ടയം :പാർലമെൻറ് തിരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസിനുള്ളിലെ പുനസംഘടന ചർച്ചകൾ സജീവമായി. കെപിസിസിയിൽ നടന്ന ചർച്ചയിൽ പാർട്ടിയിൽ അനിവാര്യമായ മാറ്റങ്ങൾ വേണമെന്നുള്ള ചർച്ചകളുടെ അടിസ്ഥാനത്തിൽ 10 ഡിസിസി അധ്യക്ഷന്മാരെ മാറ്റുമെന്നാണ് അറിയുന്നത്. തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള സംസ്ഥാനത്തെ ജില്ലകളിൽ മികച്ച പ്രകടനമാണ് പാർലമെൻറ് തിരഞ്ഞെടുപ്പിൽ നടന്നതെങ്കിലും പാർലമെൻറ് തിരഞ്ഞെടുപ്പിലെ വിജയത്തിന് ആധാരം സംഘടനാ ശേഷിയല്ല എന്നും സംസ്ഥാന സർക്കാരിനെതിരെയുള്ള ജനവിധിയാണ് എന്നും ഉള്ള വിലയിരുത്തലാണ് കെപിസിസി നടത്തിയത്.

താഴെത്തട്ടിലെ സംഘടനാ ദൗർബലങ്ങൾ കോൺഗ്രസ് പാർട്ടിക്ക് ചെറുതല്ലാത്ത തലവേദനയാണ് സൃഷ്ടിക്കുന്നത്. 50 വയസ്സിൽ താഴെയുള്ള ആരും സംഘടന പ്രവർത്തനരംഗത്ത് നിലവിലില്ല എന്നുള്ള വസ്തുത കഴിഞ്ഞ പാർലമെൻറ് തിരഞ്ഞെടുപ്പിൽ വ്യക്തമായതാണ്. കെഎസ്‌യു യൂത്ത് കോൺഗ്രസ് പ്രവർത്തകർ 35 വയസ്സ് വരെ സംഘടനയിൽ പ്രവർത്തിക്കുന്നു എന്നതും വിദേശരാജ്യങ്ങളിലേക്ക് ജോലി തേടി ചെറുപ്പക്കാർ പോകുന്നു എന്നുള്ളതും കോൺഗ്രസ് പാർട്ടിയെ ചെറുതല്ലാത്ത രീതിയിൽ വിഷമത്തിലാക്കുന്നുണ്ട്. അതിന് പരിഹാരം എന്നോണം ആണ് പാർട്ടി പുനസംഘടന തീരുമാനിച്ചത്. ചെറുപ്പക്കാർക്കും യുവതി ദളിത് പ്രതിനിധ്യം ഉയർത്തിക്കൊണ്ടും സംഘടനയെ കൂടുതൽ ചെറുപ്പം ആകണമെന്ന് ചർച്ചയാണ് കെപിസിസിയിൽ ഉയർന്നത്. അതിനെ തുടർന്ന് തിരുവനന്തപുരം ജില്ലയിൽ യൂത്ത് കോൺഗ്രസിനെ സംസ്ഥാന വൈസ് പ്രസിഡണ്ട് കെഎസ് ശബരീനാഥനെയും ജെഎസ് അഖിലിനെയും ആർ വി രാജേഷിനെയും ഡിസിസി പ്രസിഡണ്ട് സ്ഥാനത്തേക്ക് നിർദേശിച്ചു എന്നുള്ളത് വാർത്തയാണ്.

പത്തനംതിട്ടയിൽ അനീഷ് വരിക്കണ്ണാമലയും കോട്ടയത്ത് ജോബിൻ ജേക്കപ്പും ഇടുക്കിയിൽ ബിജോ മാണിയും വയനാട്ടിൽ ഷംസാദ് മരക്കാറും പരിഗണനയിലുണ്ട് എന്നാണ് അറിയുന്നത്. പുനസംഘടന ചർച്ചകൾ ആരംഭിച്ചതോടെ ജില്ലകളിൽ തിരക്കിട്ട കൂടിയാലോചനാണ് ഈയാഴ്ച നടന്നുകൊണ്ടിരിക്കുന്നത് .കോട്ടയം ജില്ലയിലാണ് ചർച്ചകളുടെ കൂട്ടപൊരിച്ചിൽ നടന്നുകൊണ്ടിരിക്കുന്നത്. ജില്ലയിൽ നിന്നും ഡിസിസി നേതൃനിരയിലേക്ക് ആരു വരണമെന്ന് ഉള്ളതാണ് പ്രധാന ചർച്ച. അവശിഷ്ട ഏഗ്രൂപ്പിൽ നിന്നും കെ പി സി സി  അംഗം ജോബിൻ ജേക്കബിന്റെ പേരിനാണ് പ്രാധാന്യം. എന്നാൽ ജില്ലയിലെ ഉമ്മൻചാണ്ടി അനുകൂലികളും പഴയ ഏ ഗ്രൂപ്പ് നേതാക്കന്മാരും പ്രവർത്തകരും ചാണ്ടി ഉമ്മന്റെ പേരാണ് മുന്നോട്ടുവയ്ക്കുന്നത്. പുതുപ്പള്ളി എംഎൽഎ എന്നതിനേക്കാൾ ഉപരി ഉമ്മൻചാണ്ടിയുടെ മകൻ എന്നുള്ള വൈകാരികമായ ബന്ധമാണ് പ്രവർത്തകർക്ക് ചാണ്ടി ഉമ്മനോടുള്ളത്. ചാണ്ടി മോൻ എന്നാണ് കോട്ടയത്തെ ഉമ്മൻചാണ്ടി ആരാധകരും നേതാക്കന്മാരും ചാണ്ടി ഉമ്മനെ വിളിക്കുന്നത് .

എന്നാൽ ഉമ്മൻചാണ്ടിയുടെ വിശ്വസ്തനും കെഎസ്‌യു മുൻ ജില്ലാ പ്രസിഡണ്ടും യൂത്ത് കോൺഗ്രസിന്റെ സംഘടന ചുമതലയുള്ള സംസ്ഥാന ജനറൽ സെക്രട്ടറിയും ആയിരുന്നു ജോബിൻ ജേക്കബ്. ഷാഫി പറമ്പിലിന്റെ വിശ്വസ്തനും കോട്ടയത്തെ അവശിഷ്ട എഗ്രൂപ്പിൻറെ നേതാവ് കെസി ജോസഫിന് ആത്മബന്ധമുള്ള യുവനേതാവുമാണ് ജോബിൻ ജേക്കബ്.ജില്ലയിലെ ഗ്രൂപ്പിൻറെ മുതിർന്ന നേതാവും ഉമ്മൻചാണ്ടിയുടെ വിശ്വസ്തനും സമകാലികനുമായിരുന്ന കുര്യൻ ജോയി യുടെ മകൻ ചിഞ്ചു കുര്യൻ ജോയ് ഡിസിസി വൈസ് പ്രസിഡണ്ട് ആയിരിക്കുന്നിടത്താണ് ജോബിൻ ജേക്കബിന്റെ പേര് ഉയരുന്നത്. എന്നാൽ സാക്ഷാൽ ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനെതിരെ ജോബിൻ ജേക്കബിന്റെ പേര് എത്രമാത്രം പ്രസക്തമാണ് എന്നുള്ള കാര്യം ജില്ലയിലെ എഗ്രൂപ്പ് പ്രവർത്തകർക്ക് അറിയില്ല.

പുന സംഘടന ചർച്ചകളിൽ ഡിസിസി ഭാരവാഹികളും മെമ്പർമാരും ആകാനുള്ള ചർച്ചകളിൽ എ ഗ്രൂപ്പിനുള്ളിൽ കടുത്ത അമർഷമാണ് പുകയുന്നത്. ഉമ്മൻചാണ്ടിയുടെ മരണശേഷം ജില്ലയിലെ പ്രമുഖ ഗ്രൂപ്പായ കേസി വേണുഗോപാൽ ഗ്രൂപ്പിന് നേതൃത്വം നൽകുന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ ഗ്രൂപ്പിനാണ് ജില്ലയിൽ ആധിപത്യം. എന്നാൽ ജില്ലയിൽ നിന്നുള്ള കെപിസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ വിഭാഗക്കാരനും ചർച്ചകളുടെ ഭാഗമാകാത്ത ആളുമാണ്. ഇത് ജില്ലയിലെ ചർച്ചകൾക്ക് വളരെയധികം വൈകാരികത  കൈ വരുത്തുന്നു.ഷാഫി പറമ്പിൽ എംപിയുടെ കമ്മറ്റിയിലെ ജില്ല ഭാരവാഹികൾ ഈ കമ്മിറ്റിയിൽ ഡിസിസി ഭാരവാഹികൾ ആകാനുള്ള സമ്മർദ്ദമാണ് ഗ്രൂപ്പുകളെ സമ്മർദ്ദത്തിലാക്കുന്നത്. ഷാഫിയുടെ കമ്മറ്റിയിലെ ജില്ലാ ഭാരവാഹികൾ മുഴുവൻ ഡിസിസി നേതൃത്വത്തിലേക്ക് ആഗ്രഹിക്കുന്നതാണ് കെപിസിസിയെ കുഴക്കുന്നത്. എന്നാൽ പ്രാരംഭഘട്ടത്തിലെ ചർച്ചകൾ പോലും ചോരുന്നത് പാർട്ടി നേതൃത്വത്തിന് വലിയ അമർഷമാണ് ഉണ്ടാക്കുന്നത്. കോട്ടയത്തെ ഡിസിസി പ്രസിഡണ്ട് ആരായാലും ഇനിയും വിവാദം കൊഴുക്കും എന്നാണ് അറിയാൻ കഴിയുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top