കാഞ്ഞിരപ്പള്ളി : ഒരു വർഷത്തിലേറെയായി പൊട്ടിപ്പൊളിഞ്ഞ് കിടന്നിരുന്ന കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡിലേക്ക് പ്രവേശിക്കുന്ന റോഡിന്റെ നവീകരണം ആരംഭിച്ചു. നിലവിലുണ്ടായിരുന്ന ടാറിംഗ് പൊളിച്ച് നീക്കുന്ന നിർമാണ പ്രവർത്തനങ്ങളാണ് ആരംഭിച്ചിരിക്കുന്നത്. ഇതോടെ ഇന്നലെ മുതല്‍ ബസ് സ്റ്റാൻഡിൽ പ്രവേശിക്കുന്നതിന് ദീർഘദൂര ബസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി.

പകരം സംവിധാനമെന്ന നിലയില്‍ ദേശീയപാതയിൽ വിവിധയിടങ്ങളിലായി ബസ് സ്റ്റോപ്പുകള്‍ ക്രമീകരിച്ചിട്ടുണ്ട്. നിലവിൽ ബസ് സ്റ്റാൻഡിൽ നിന്ന് ദേശീയപാതയിലേക്ക് ഇറങ്ങുന്ന വഴിയിലൂടെ ഈരാറ്റുപേട്ട, ഇടക്കുന്നം, ചേനപ്പാടി, മണിമല, തന്പലക്കാട് എന്നീ ഭാഗങ്ങളിലേക്കുള്ള ബസുകൾ കയറിയിറങ്ങാൻ അനുവദിച്ചിട്ടുണ്ട്.

മുണ്ടക്കയം, എരുമേലി ഭാഗങ്ങളിലേക്ക് പോകുന്ന ബസുകള്‍ക്ക് പുല്‍പ്പേല്‍ ടെക്സ്റ്റയില്‍സിന് മുൻവശവും കോട്ടയം, ചങ്ങനാശേരി ഭാഗങ്ങളിലേക്ക് പോകുന്ന ബസുകള്‍ക്ക് എസ്എം ടെക്സ്റ്റയില്‍സിന് സമീപവും നിർത്തി ആളുകളെ കയറ്റിയിറക്കാം. പേട്ടക്കവലയിലെ നിയന്ത്രണങ്ങൾ പഴയപടി തന്നെ തുടരും. ദേശീയപാതയോരത്ത് ബസുകൾ നിർത്തി യാത്രക്കാരെ കയറ്റിയിറക്കേണ്ട സാഹചര്യമുള്ളതിനാൽ കുരിശുങ്കൽ മുതൽ പേട്ടക്കവല വരെയുള്ള ഇരുവശത്തെയും പാർക്കിങ് നിരോധിച്ചു.
ദേശീയപാത 183ൽ നിന്ന് ബസ് സ്റ്റാന്‍ഡിലേക്കുള്ള പുത്തനങ്ങാടി റോഡ് ബസ് സ്റ്റാന്‍ഡ് പ്രവേശന കാവാടം വരെയാണ് നവീകരിക്കുന്നത്. നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി 21 ദിവസത്തേക്കാണ് ബസ് സ്റ്റാൻഡ് അടച്ചിടുന്നത്.