കോട്ടയം : റെയിൽവേ ട്രാക്കിൽ കഞ്ചാവ് വലിച്ചെറിഞ്ഞു. കോട്ടയം ചിങ്ങവനത്ത് നാട്ടുകാരുടെ സമയോചിത ഇടപെടലിൽ വൻ കഞ്ചാവ് മാഫിയയെ ചിങ്ങവനം പൊലീസ് സംഘം പിടികൂടി. കുറിച്ചി പഞ്ചായത്ത് മലകുന്നം ഭാഗത്തുള്ള ചാമക്കുളം റെയിൽവേ ഗേറ്റിന് സമീപം ഏതോ ട്രെയിനിൽ നിന്നും വലിച്ചെറിഞ്ഞ നിലയിൽ സംശയാസ്പദമായ ഒരു ബാഗ് നാട്ടുകാർ കണ്ടെത്തുകയായിരുന്നു.

തുടർന്ന് , നാട്ടുകാർ പോലീസിനെ അറിയിച്ചതിനെ തുടർന്ന് സംഭവ സ്ഥലത്തേക്ക് പാഞ്ഞ് എത്തിയ ചിങ്ങവനം പോലീസും, ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ അംഗങ്ങളും ചേർന്നു നടത്തിയ പരിശോധനയിൽ ഒഡീഷയിൽ നിന്നും ഗഞ്ചാവ് കടത്തിക്കൊണ്ടുവരുന്നതിലെ പ്രധാനിയായ ഒഡിഷ നോയഗഡ സ്വദേശി ദശരഥ് ബഹറ (46), നാട്ടിലെ കഞ്ചാവ് വിതരണ ശൃംഖലയിലെ പ്രധാനിയായ ചങ്ങനാശ്ശേരി നാലുകോടി ഭാഗത്ത് ചപ്പാട്ട് പറമ്പിൽ മധു മകൻ പ്രണവ് സി. എം. (21) എന്നിവരെ പിടികൂടി.

തുടർന്ന് മൂന്ന് കിലോയിൽ അധികം കഞ്ചാവ് പിടിച്ചെടുത്തു. കുറിച്ചി പഞ്ചായത്ത് പതിനാലാം വാർഡ് മെമ്പർ ആയ ആര്യയുടെ നേതൃത്വത്തിൽ നാട്ടുകാർ പോലീസിനൊപ്പം ഒത്തുകൂടി നടത്തിയ തിരച്ചിലിലാണ് റെയിൽവേ ട്രാക്കിന് സമീപം ഒളിച്ചിരിക്കുന്ന നിലയിൽ കാണപ്പെട്ട ദശരഥ് ബഹറയെ പിടികൂടിയത്.