കോട്ടയം: ചെക്ക് കേസില്‍ മാണി സി കാപ്പന് ശിക്ഷ വിധിച്ചതിന് ശേഷം പുറപ്പെടുവിച്ച ജാമ്യമില്ലാ വാറണ്ട് പിൻവലിച്ചു.മുംബൈ ബോറിവലി മജിസ്ട്രേറ്റ് കോടതി ആയിരുന്നു വാറണ്ട് പുറപ്പെടുവിച്ചത്. ഇത് മാണി സി കാപ്പൻ എംഎല്‍യ്ക്ക് ആശ്വാസമായി. കേസില്‍ വിധി പ്രസ്താവിച്ച സമയത്ത് മാണി സി കാപ്പൻ കോടതിയില്‍ ഹാജരായിരുന്നില്ല. ഇതേ തുടർന്നായിരുന്നു നേരത്തെ വാറണ്ട് പുറപ്പെടുവിച്ചിരുന്നത്.

ഇന്ന് കാപ്പൻ നേരിട്ട് കോടതിയില്‍ ഹാജരായി അപേക്ഷ നല്‍കിയതോടെയാണ് ജാമ്യമില്ലാ വാറണ്ട് പിൻവലിച്ചത്. കോടതി വിധിക്കെതിരെ മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് മാണി സി കാപ്പൻ വ്യക്തമാക്കി. ഇതിനായി 30 ദിവസത്തെ സാവകാശം ലഭിച്ചു. കേസിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു. നാല് ചെക്ക് കേസുകളിലായി മൂന്നര വർഷം തടവും 5.30 കോടി രൂപ പിഴയുമാണ് ശിക്ഷ വിധിച്ചിട്ടുള്ളത്.

അതേസമയം കേസില്‍ മാണി സി കാപ്പൻ എംഎല്‍എ ശിക്ഷിക്കപ്പെട്ട സംഭവം പാലാ നിയോജകമണ്ഡലത്തിന് തന്നെ അപമാനകരമാണെന്നായിരുന്നു വിധി വന്ന ശേഷം കേരള കോണ്‍ഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണിയുടെ പ്രതികരണം. എംഎല്‍എ സ്ഥാനം രാജിവെക്കണമോ എന്ന് കാപ്പൻ തന്നെ തീരുമാനിക്കട്ടെ എന്നും അദ്ദേഹം പറഞ്ഞിരുന്നു. വിഷയത്തില്‍ യുഡിഎഫ് വ്യക്തമായ നിലപാട് സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.