പാലാ :പാലാ നഗരസഭാ ഇന്ന് പ്രക്ഷുബ്ധമാകുമെന്ന് കരുതിയെങ്കിലും ;ഒന്നും സംഭവിച്ചില്ല. പ്രതിപക്ഷ ബെഞ്ചുകൾ കാലിയായി തന്നെ കിടന്നു .പ്രതിപക്ഷം ഇന്നത്തെ കൗൺസിൽ ബഹിഷ്ക്കരിച്ചെങ്കിലും; പ്രതിപക്ഷത്ത് നിന്നും റിയാ ചീരംകുഴി പങ്കെടുത്തു.തന്റെ വാർഡിലെ ചില വികസന പ്രവർത്തനങ്ങൾ ഉന്നയിക്കാനാണെങ്കിലും പ്രതിപക്ഷ ബഹിഷ്ക്കരണത്തിൽ അവർ പങ്കാളിയായില്ല .വിമത സഖ്യത്തിലെ ലിസിക്കുട്ടി മാത്യു ഇന്ന് കൗൺസിൽ യോഗത്തിനെത്തി നല്ല പ്രസരിപ്പോടെയാണ് അവർ സഭ തീരും വരെ പങ്കെടുത്തത് .

പ്രതിപക്ഷം വന്നില്ലെങ്കിലും പ്രതിപക്ഷത്തിന്റെ റോൾ ബെറ്റി ഷാജു എടുക്കാനും തുനിഞ്ഞു.പഴയ 12 ആം മൈലിലെ സ്ഥലത്തിന്റെ കേസ് ഫയലുകൾ മുഴുവനും കാണണം എന്നാണ് അവർ ശഠിച്ചത്.കേസ് നടത്തിപ്പിൽ മുൻ ചെയർമാൻ അവിഹിത ഇടപെടൽ നടത്തുകയും മന പൂർവം കേസ് തോറ്റ് കൊടുക്കുകയും ചെയ്തിട്ടുണ്ട് എന്ന് പലരും ന്യായമായും സംശയിക്കുന്നുണ്ട്.അത് കൊണ്ട് തന്നെ ഫയൽ പഠിക്കാൻ ലഭ്യമാക്കണമെന്ന് അവർ ശക്തിയുക്തം ആവശ്യപ്പെട്ടു .

പാലായുടെ ഗൃഹാതുര ഓർമ്മയായി സൈറൻ ഇനിയും ശബ്ദിക്കുമെന്നുള്ളത് പാലാക്കാർക്കെല്ലാം ആഹ്ലാദകരമാണ് .കണ്ണൂരിലുള്ള ഒരു പൊതു താൽപ്പര്യ പരാതിയുമായി ബന്ധപ്പെട്ടുകൊണ്ടുള്ള പ്രിൻസിപ്പൽ സെക്രട്ടറിയുടെ കത്തിന് മറുപടി നൽകുവാൻ സഭ തീരുമാനിച്ചു .സൈറൺ നിർത്തിയാൽ ഞാൻ അപ്പീലിന് പോകുമെന്ന് കേരളാ കോൺഗ്രസ് എം മെമ്പർ ഷാജു തുരുത്തൻ ആത്മ രോക്ഷത്തോടെ പൊട്ടിത്തെറിച്ചു .പാലായുടെ ഒരു വികാരമാണ് സൈറൺ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി .
പാലാ ജനറൽ ആശുപത്രി വികസന സമിതിയിലേക്ക് ഷാജു തുരുത്തനെയും ;ബൈജു കൊല്ലംപറമ്പിലിനെയും അതാതു പാർട്ടികളുടെ നേതാക്കൻ നാമ നിർദ്ദേശം നടത്തിയതായി ചെയർപേഴ്സൺ മായ രാഹുൽ അറിയിച്ചു .കേരളാ കോൺഗ്രസിന്റെ പ്രതിനിധിയായി ജോർജ് പുളിങ്കടിനെയും നിർദ്ദേശിച്ചിട്ടുണ്ട്. മൂന്നാനിയിലുള്ള ലോയേഴ്സ് കോംപ്ലക്സ് ഇനി മുതൽ മൂന്നാനി കോംപ്ലക്സ് എന്ന പേരിലായിരിക്കും അറിയപ്പെടുക എന്നും ഐക്യകണ്ഡേന പാസ്സാക്കി.ഇവിടെ മറ്റ് ആവശ്യങ്ങൾക്ക് കെട്ടിടം വിട്ടു കൊടുക്കരുതെന്ന് ബാർ കൗൺസിലിന്റെ കത്ത് ലഭിച്ചിട്ടുണ്ടെന്ന് ചെയപെഴ്സൺ സഭയെ അറിയിച്ചു .
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ