തിരുവനന്തപുരം: മലപ്പുറത്ത് ഓട്ടോറിക്ഷയ്ക്ക് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത ഡ്രൈവര്‍ ഷൗക്കത്തിന്റെ സംഭവത്തില്‍ മുഖ്യമന്ത്രി വി.ഡി.സതീശൻ നേരിട്ട് ഇടപെട്ടു. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് മാനസിക പീഡനം നടന്നിട്ടുണ്ടെന്ന പരാതിയില്‍ വിട്ടുവീഴ്ചയില്ലാത്ത നടപടിയെടുക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്കി. കുടുംബത്തെ മുഖ്യമന്ത്രി ഫോണില്‍ വിളിച്ചു. ശക്തമായ നടപടിയുണ്ടാകുമെന്ന് ഉറപ്പു നല്കി.

സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തുമെന്ന് ഗതാഗത മന്ത്രി സി.പി. ജോണ്‍ അറിയിച്ചു. അന്വേഷണം വേഗത്തിലാക്കാനും രണ്ടു ദിവസത്തിനകം പ്രാഥമിക റിപ്പോര്‍ട്ട് നല്‍കാനും ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി. അനുപമയ്ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വാഹന പരിശോധനാ വേളയിലോ തുടര്‍ നടപടികളിലോ എന്തെങ്കിലും വീഴ്ചയോ അനാവശ്യ തടസ്സങ്ങളോ ഉണ്ടായിട്ടുണ്ടോ എന്ന് ഗതാഗത സെക്രട്ടറി വിശദമായി അന്വേഷിക്കും. ഉദ്യോഗസ്ഥരുടെ പീഡനം മൂലമാണ് ജീവനൊടുക്കുന്നതെന്ന് ഷൗക്കത്ത് വ്യക്തമാക്കുന്ന തെളിവുകള്‍ പുറത്തുവന്നിരുന്നു.

ജീവനൊടുക്കുന്നതിന് മുന്‍പ് സമൂഹമാധ്യമങ്ങളില്‍ ഷൗക്കത്ത് പങ്കുവെച്ച ദൃശ്യങ്ങളും വിശദമായ കുറിപ്പും പ്രത്യേക അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തും. ഇതില്‍ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍ ഓരോന്നും ഉന്നതതല സംഘം വിശദമായി പരിശോധിക്കും.ഗതാഗത സെക്രട്ടറി സമര്‍പ്പിക്കുന്ന അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ മുഖംനോക്കാതെ കര്‍ശന നടപടി സ്വീകരിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. കുറ്റക്കാര്‍ക്കെതിരെ മാതൃകാപരമായ നടപടിയുണ്ടാകുമെന്ന് മന്ത്രി വ്യക്തമാക്കി.

തൊഴിലെടുത്ത് ജീവിക്കുന്ന സാധാരണക്കാരായ ജനങ്ങളെ ദ്രോഹിക്കുന്ന ഒരു സമീപനവും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടാകാന്‍ പാടില്ലെന്ന് സര്‍ക്കാര്‍ കര്‍ശന മുന്നറിയിപ്പ് നല്കി. നിയമങ്ങള്‍ നടപ്പിലാക്കുമ്പോള്‍ അത് സാധാരണക്കാരുടെ ഉപജീവനത്തെ ബാധിക്കരുത്.ഉദ്യോഗസ്ഥര്‍ പൊതുജനങ്ങളോട് കൂടുതല്‍ സൗഹാര്‍ദപരമായും മാന്യമായും ഇടപെടേണ്ടതുണ്ട്. ആര്.ടി ഓഫീസുകളില്‍ ജനങ്ങള്‍ക്ക് തടസ്സമില്ലാത്ത സേവനം ഉറപ്പാക്കാന്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തുമെന്നും ഗതാഗത വകുപ്പ് ഉറപ്പുനല്‍കുന്നു.
ഇത്തരം ദാരുണമായ സംഭവങ്ങള്‍ ഭാവിയില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിക്കും. ഫിറ്റ്നസ് പരിശോധനകളിലെ അനാവശ്യ കാലതാമസവും അഴിമതി ആരോപണങ്ങളും തടയാന്‍ പ്രത്യേക മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കും.ലളിതമായ നടപടിക്രമങ്ങള്‍ക്ക് പകരം ഉദ്യോഗസ്ഥര്‍ അനാവശ്യ നിയമങ്ങള്‍ പറഞ്ഞ് ബുദ്ധിമുട്ടിക്കുന്നത് തടയാന്‍ സംവിധാനമൊരുക്കും. ഷൗക്കത്തിന്റെ കുടുംബത്തിന് ആവശ്യമായ സഹായങ്ങള്‍ നല്കുന്ന കാര്യവും സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്.
കൈക്കൂലിക്കും ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തിനുമെതിരെ വ്യാപകമായ ജനരോഷം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ നേരിട്ടുള്ള ഇടപെടലും വേഗത്തിലുള്ള അന്വേഷണ പ്രഖ്യാപനവും ഉണ്ടായിരിക്കുന്നത്.