കോട്ടയംവൈക്കം :: കഞ്ചാവ് മിഠായി ഉപയോഗിച്ചെന്ന കേസിൽ 14 മുതൽ 16 വയസ്സുവരെയുള്ള ഒൻപത് വിദ്യാർഥികളെ എക്സൈസ് വിവിധ സ്ഥലങ്ങളിൽനിന്നായി പിടികൂടി. മൂന്നുമാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് നടപടി. വിദ്യാർഥികളെ നിലവിൽ ലഹരിവിമുക്ത കേന്ദ്രത്തിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകിവരികയാണ്.

വിവിധ കേസുകളിലായാണ് 14, 15, 16 വയസ്സുള്ള ഒൻപത് വിദ്യാർഥികളെ എക്സൈസ് വൈക്കം റേഞ്ച് പിടികൂടിയത്. കഞ്ചാവ് അടങ്ങിയ മിഠായി ഉപയോഗിച്ചതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് നടപടി.പിടിയിലായ വിദ്യാർഥികളെ എക്സൈസ് വിമുക്തി സെല്ലിന്റെ ചികിത്സയിലേക്ക് മാറ്റി. കുട്ടികൾക്കിടയിലെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് അന്വേഷണം കൂടുതൽ ശക്തമാക്കാനും എക്സൈസ് നടപടി സ്വീകരിച്ചു.

മൂന്ന് മാസം മുൻപ് ഉത്തർപ്രദേശ് സ്വദേശിയായ ഋഷികേശ് സിങ്ങിൽനിന്ന് സംശയാസ്പദ സാഹചര്യത്തിൽ 194 ഗ്രാം മിഠായി എക്സൈസ് പിടികൂടിയിരുന്നു.തുടർന്ന് മിഠായിയുടെ സാമ്പിൾ ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചു. പരിശോധനയിലാണ് മിഠായിയിൽ കഞ്ചാവിന്റെ സാന്നിധ്യമുണ്ടെന്ന് സ്ഥിരീകരിച്ചത്.ഋഷികേശ് സിങ്ങിനെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും തുടക്കത്തിൽ കാര്യമായ വിവരങ്ങൾ ലഭിച്ചില്ല. പിന്നീട് ഇയാൾക്ക് ലഭിച്ച ഫോൺ കോളുകൾ പരിശോധിച്ചതോടെയാണ് അന്വേഷണത്തിൽ വഴിത്തിരിവുണ്ടായത്.
ഫോൺ ബന്ധങ്ങളിലുണ്ടായിരുന്നവരിൽ ഭൂരിഭാഗവും വിദ്യാർഥികളാണെന്ന് കണ്ടെത്തിയതോടെ എക്സൈസ് അന്വേഷണം ശക്തമാക്കി. തുടർന്ന് വിവിധ സ്ഥലങ്ങളിൽനിന്നായി വിദ്യാർഥികളെ കഞ്ചാവ് മിഠായിയുമായി പിടികൂടുകയായിരുന്നു.കോട്ടയം ജില്ലയിൽ ഇതുവരെ വിദ്യാർഥികളിൽനിന്നായി 974 ഗ്രാം കഞ്ചാവ് മിഠായി പിടികൂടിയതായി എക്സൈസ് അറിയിച്ചു. ഒരു മിഠായിക്ക് ഏകദേശം അഞ്ച് ഗ്രാം തൂക്കമുണ്ടെന്നാണ് കണ്ടെത്തൽ.40 മിഠായികളടങ്ങിയ പായ്ക്കറ്റിന് 200 രൂപയാണ് വിലയെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. കയ്പും മധുരവും കലർന്ന രുചിയാണ് മിഠായിക്കുള്ളതെന്നും എക്സൈസ് പറയുന്നു.
പിടിയിലായ വിദ്യാർഥികളിൽനിന്ന് ലഭിച്ച വിവരങ്ങളിൽ മിഠായി ഉപയോഗിച്ചതിന് പിന്നാലെ പെരുമാറ്റത്തിൽ മാറ്റങ്ങൾ അനുഭവപ്പെട്ടതായി എക്സൈസ് പറഞ്ഞു. സ്ഥിരമായ ഉപയോഗം ചില വിദ്യാർഥികളിൽ മാനസികാരോഗ്യ പ്രശ്നങ്ങൾക്ക് കാരണമായതായും അന്വേഷണത്തിൽ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു.കഞ്ചാവ് അടങ്ങിയ ഉൽപ്പന്നങ്ങളുടെ തുടർച്ചയായ ഉപയോഗം നാഡീവ്യൂഹത്തെ ബാധിക്കാനും ഗുരുതര ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കാനും സാധ്യതയുണ്ടെന്നാണ് എക്സൈസിന്റെ മുന്നറിയിപ്പ്.
കഞ്ചാവ് മിഠായിയുടെ ഉപയോഗം കണ്ടെത്തിയതിനെ തുടർന്ന് കോട്ടയത്തെ ഒരു കോളജിന്റെ വിനോദയാത്രയും റദ്ദാക്കിയിരുന്നു. യാത്രയ്ക്കിടെ ഒരു വിദ്യാർഥി കുഴഞ്ഞുവീണതോടെയാണ് സംഭവം അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്.
കോളജ് അധികൃതർ നടത്തിയ അന്വേഷണത്തിലാണ് വിദ്യാർഥികൾ കഞ്ചാവ് അടങ്ങിയ മിഠായി ഉപയോഗിച്ചതായി കണ്ടെത്തിയത്. തുടർന്ന് എക്സൈസിനെ വിവരം അറിയിക്കുകയും പരിശോധനയിൽ മിഠായി കണ്ടെത്തുകയും ചെയ്തു.അതിഥിത്തൊഴിലാളിയാണ് മിഠായി നൽകിയതെന്നാണ് വിദ്യാർഥികൾ എക്സൈസിനോട് പറഞ്ഞത്. എന്നാൽ മിഠായി എവിടെനിന്നാണ് എത്തിച്ചതെന്നും ഇതിന് പിന്നിൽ മറ്റാരെങ്കിലും പ്രവർത്തിക്കുന്നുണ്ടോയെന്നും കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്.വിദ്യാർഥികൾക്കിടയിലേക്ക് ലഹരിവസ്തുക്കൾ എത്തിക്കുന്ന ശൃംഖലയുണ്ടോയെന്നതടക്കം വൈക്കം എക്സൈസ് പരിശോധിച്ചുവരികയാണ്.