Kerala

മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ;അപകട സമയത്ത് വാഹനമോടിച്ചത് ശ്രീറാം വെങ്കിട്ടരാമനാണെന്ന് പത്താം സാക്ഷിയായ ശ്രീജിത്ത് എസ് മൊഴി നൽകി

തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ ശ്രീറാം വെങ്കിട്ടരാമനെതിരെ സാക്ഷിമൊഴി. അപകട സമയത്ത് ബഷീർ ധരിച്ചിരുന്ന വസ്ത്രങ്ങൾ വിചാരണ വേളയിൽ സാക്ഷി തിരിച്ചറിഞ്ഞു. അപകട സമയത്ത് വാഹനമോടിച്ചത് ശ്രീറാം വെങ്കിട്ടരാമനാണെന്ന് പത്താം സാക്ഷിയായ ശ്രീജിത്ത് എസ് മൊഴി നൽകി. അപകടത്തിനിടയാക്കിയ വാഹനത്തിന്‍റെ ഉടമ വഫയാണ്. 2019 ആഗസ്റ്റ് മൂന്നിന് പുലര്‍ച്ചെ ഒരു മണിയോടടുത്താണ് സംഭവം നടന്നതെന്നും സാക്ഷി മൊഴി നല്‍കി.

കഴിഞ്ഞ ദിവസം കേസിലെ ആറാം സാക്ഷി കൂറുമാറിയിരുന്നു. വാഹനം ഓടിച്ചിരുന്നത് ശ്രീറാമായിരുന്നു എന്ന മൊഴിയാണ് മാറ്റിയത്. അതിനിടെ വിചാരണ കോടതി മാറ്റിയത് ചോദ്യം ചെയ്ത് കെ എം ബഷീറിന്‍റെ ഭാര്യ ജസീല ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. വിചാരണ നടക്കേണ്ട തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി ഒന്നിൽ നിന്ന് കേസ് നാലാം അഡീഷണൽ സെഷൻസ് കോടതിയിലേക്ക് മാറ്റിയത് പ്രതിഭാഗം അഭിഭാഷകന്‍റെ ആവശ്യ പ്രകാരമാണ്.

ഇത് നീതി നിഷേധമാണെന്നും നിയമപരമല്ലെന്നുമാണ് പരാതി. നാലാം അഡീഷണൽ സെഷൻസ് കോടതിയിൽ വിചാരണ നീതിപൂർവ്വമാകില്ലെന്നും ഹ‍ർജിയിൽ പറയുന്നു. ഇതോടൊപ്പം പ്രോസിക്യൂട്ടറെ മാറ്റണമെന്ന ആവശ്യവും ഉന്നയിച്ചു. നിലവിലെ പ്രോസിക്യൂട്ടർക്ക് കേസ് നടത്തിപ്പിൽ പരിചയമില്ലെന്നും സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കാൻ സർക്കാറിന് നിർദ്ദേശം നൽകണമെന്നുമാണ് ആവശ്യപ്പെട്ടത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top