മഴക്കെടുതി മൂലം ദുരിതമനുഭവിക്കുന്നവർക്ക് എല്ലാ സഹായവും എത്തിക്കാൻ സർക്കാർ ഒപ്പമുണ്ടെന്ന് ജലവിഭവ- ഭവനനിർമാണ വകുപ്പു മന്ത്രി അഡ്വ. മോൻസ് ജോസഫ് പറഞ്ഞു. ആയാംകുടി ഗവൺമെൻറ് എൽ.പി. സ്കൂളിലെയും എഴുമാംതുരുത്ത് ഗവൺമെൻറ് യു.പി. സ്കൂളിലെയും ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ച ശേഷം ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വെള്ളം ഇറങ്ങിയ ശേഷം രോഗങ്ങൾ പടരാതിരിക്കാനും മാലിന്യം നീക്കുന്നതിനും ഇഴജന്തുക്കളുടെ ശല്യം ഒഴിവാക്കുന്നതിനും പ്രത്യേക ശ്രദ്ധ നൽകും. ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവർത്തനം സുഗമമായാണ് പോകുന്നത്. ആവശ്യമെങ്കിൽ കൂടുതൽ സഹായം ലഭ്യമാക്കുമെന്ന് മന്ത്രി തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്ക് ഉറപ്പു നൽകി.

വരും കാലങ്ങളിൽ സമാന സാഹചര്യങ്ങൾ ഉണ്ടാകുന്നത് ഒഴിവാക്കുന്നതിനായി പ്രത്യേക മാസ്റ്റർ പ്ലാൻ തയ്യാറാക്കും. മുട്ടുചിറയിൽനിന്ന് എഴുമാംതുരുത്തുവഴിയുള്ള റോഡിൻറെ പുനർനിർമാണം ഓഗസ്റ്റ് 10ന് ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.