പാലാ :ഇനി 14 ദിവസം കൂടി കഴിയുമ്പോൾ പാലായ്ക്കു പുതിയ ചെയർപേഴ്സൺ വരുന്നു .അത് മായാ രാഹുലാണോ അതോ അട്ടിമറികൾ ഉണ്ടാവുമോ എന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റു നോക്കുന്നത് .എന്നാൽ മുൻ കോൺഗ്രസുകാരായ നാലു പേരും ഒറ്റക്കെട്ടാണെന്ന് ഇന്നലെ തന്നെ മനസിലായി .ലിസിക്കുട്ടി മാത്യുവിനെ അടർത്തിയെടുക്കാൻ നീക്കമുണ്ടായിരുന്നെങ്കിലും ഇന്നലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിക്കുന്ന വേളയിൽ ലിസികുട്ടിയും കൂടെ ഉണ്ടായിരുന്നു എന്നുള്ളത് എൽ ഡി എഫ് കേന്ദ്രങ്ങളിൽ ആത്മ വിശ്വാസം വളർത്തിയിട്ടുണ്ട് .

ലിസികുട്ടിയെ അടർത്തിയെടുത്ത് വിമത കോൺഗ്രസുകാരിൽ പിളർപ്പ് ഉണ്ടാക്കുവാനാണ് വെള്ളപ്പൊക്ക സമയത്തു പോലും ശ്രമിച്ചു കൊണ്ടിരുന്നത് .താനൊരു കിംഗ് മേക്കറാണെന്നു വരുത്തി തീർക്കുവാനുള്ള സ്വതന്ത്ര മുന്നണിയംഗത്തിന്റെ നീക്കം ഇതോടെ പൊളിഞ്ഞു .സഭയുടെ എല്ലാ കാമ്പയിനുകളിലും നിറഞ്ഞു നിൽക്കുന്ന ലിസ്സിക്കുട്ടി മാത്യുവിന്റെ മനസിലേക്ക് പാർലമെന്ററി വ്യാമോഹം കുത്തി വയ്ക്കുകയായിരുന്നു തന്ത്രം .ചേച്ചിയാണെങ്കിൽ ഞാൻ നല്ല കുട്ടിയായി കൗൺസിലിൽ ഇരുന്നോളാം ;അവളാണെങ്കിൽ (മായ രാഹുൽ )ഞാൻ ആഞ്ഞടിക്കും എന്നായിരുന്നു വാഗ്ദാനം.എന്നാൽ വാഗ്ദാനങ്ങളൊന്നും ഇതുവരെ പാലിച്ചിട്ടില്ലാത്ത സ്വതന്ത്ര സഖ്യത്തെ പെട്ടെന്ന് തന്നെ തിരിച്ചറിയാൻ ലിസ്സിക്കുട്ടി മാത്യുവിന് ആയി .

പാലാ വെള്ളപ്പൊക്കത്തിന്റെ പിടിയിൽ അമർന്നപ്പോൽ മീനച്ചിൽ താലൂക്കിൽ രണ്ടോളം ദാരുണ മരണങ്ങൾ (പയ്യാനിത്തോട്ടം) നടന്നപ്പോൾ മീനച്ചിലാറിന്റെ വന്യതയും ;രൗദ്ര ഭാവങ്ങളും ആസ്വദിക്കാൻ തങ്ങളുടെ റിസോർട്ട് സന്ദർശിക്കൂ എന്ന ഷൈലോക്കിയാൻ തന്ത്രങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ വിളമ്പിയവരുടെ വാക്ക് വിശ്വാസത്തിലെടുക്കാൻ ലിസ്സിക്കുട്ടി മാത്യുവിനും തോന്നിയില്ല.ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിനു കൗതുകം എന്ന പഴമൊഴിക്ക് അടിവരയിടയുന്നതു കാണാൻ പാലാ തെക്കേക്കരയിൽ എത്തിയാൽ മതിയാകും .
കൗൺസിലിൽ ആഞ്ഞടിക്കും എന്ന് പറഞ്ഞവരുടെ ആഞ്ഞടി; അവിശ്വാസം വന്നപ്പോൾ കാശിക്കു പോയിരുന്നോ എന്നാണ് ആക്ടിങ് ചെയർപേഴ്സൺ മായാ രാഹുൽ കോട്ടയം മീഡിയയോട് അഭിപ്രായപ്പെട്ടത് .ഇതൊക്കെ വെറും കിട്ടുണ്ണി സർക്കസ് മാത്രമാണെന്നാണ് അവരുടെ അഭിപ്രായം .കിട്ടുണ്ണി കയറിൽ കൂടി നടന്നാൽ അതും സർക്കസ് ;കിട്ടുണ്ണി നടക്കുന്നതിനിടയിൽ കയറിൽ നിന്നും തെന്നി വീണാൽ അതും സർക്കസിന്റെ ഭാഗമാണെന്നു വരുത്തി തീർക്കും അത്രയേ ഉള്ളൂ കാര്യം .ഞങ്ങൾ ഇപ്പോൾ മുനിസിപ്പാലിറ്റിയുടെ വെള്ളപ്പൊക്ക ദുരിതാശ്വാസത്തിലാണ് .അതിനായി പരമാവധി ജനങ്ങളെയും പ്രസ്ഥാനങ്ങളെയും സഹകരിപ്പിക്കുകയാണ്.
ഇന്നലെ തന്നെ രാവിലെ എട്ട് മണിക്ക് കൊട്ടാരമറ്റം ബസ് സ്റ്റാൻഡ് ക്ളീൻ ചെയ്യുവാൻ തുടങ്ങി .അതിനായി സ്കൈലൈൻ ഗ്രൂപ്പിന്റെ സഹായം അഭ്യർത്ഥിച്ചപ്പോൾ അവരും നഗരസഭയെ ചേർത്ത് പിടിച്ചു .ദുരിതാശ്വാസ ക്യാമ്പിൽ സുപ്രിയാ ടെക്സ്റ്റൈൽസും അവരുടേതായ സഹായങ്ങളാണ് നൽകിയത്.നഗരസഭയുടെ ഭരണം സുതാര്യമാക്കി മുന്നോട്ട് പോവും മായാ രാഹുൽ ആത്മ വിശ്വാസം പ്രകടിപ്പിച്ചു .ഇന്നലെ കൊട്ടാരമറ്റത്ത് കട്ടയ്ക്കു കൂടെ നിന്നത് പ്രതിപക്ഷ നേതാവാണ് .ബിജൂ പാലൂപ്പടവന്റെ വാക്കുകളിൽ എപ്പോഴും ആത്മവിശ്വാസമാണ് .അവർ എന്തേലും പറയട്ടെ നമുക്കിപ്പോൾ വെള്ളപ്പൊക്ക കെടുതികൾ പരിഹരിക്കുന്നതിൽ ശ്രദ്ധിച്ചാൽ മതി .ടോണി തൈപ്പറമ്പിലും ,ബിജു മാത്യൂസും ,രജിതാ പ്രകാശും എല്ലാം ഇന്നലെ കൊട്ടാരമറ്റം ശുചീകരണത്തിന് നേതൃത്വം നൽകിയത് ഞങ്ങളൊന്ന് എന്ന സന്ദേശമാണ് നൽകിയത് .അതിൽ തന്നെ ടോണി തൈപ്പറമ്പിൽ നൽകിയ സന്ദേശവും പ്രസക്തമാണ് .ഞങ്ങളെ ശാസിക്കാനും ;ഉപദേശിക്കാനും ഞങ്ങളുടെ പാർട്ടിയായ കോൺഗ്രസിന് അധികാരമുണ്ട് .അതിന്റെ മാനങ്ങൾ ദൂരവ്യാപകമാണ് .
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ