
കോക്രോച്ച് ജനതാ പാർട്ടി (സിജെപി)യുടെ പ്രതിഷേധത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അധിക്ഷേപ പരാമർശം നടത്തി വീഡിയോ പോസ്റ്റ് ചെയ്‌ത പെൺകുട്ടിക്കെതിരെ കേസില്ല. കുട്ടി സമൂഹമാദ്ധ്യമത്തിൽ പരസ്യമായി മാപ്പ് പറയുകയും ഇത് തന്റെ ആദ്യത്തെയും അവസാനത്തെയും തെറ്റാണെന്ന് കുറ്റം ഏറ്റുപറയുകയും ചെയ്‌തിരുന്നു. ഇതോടെയാണ് ഡൽഹി പൊലീസ് കേസെടുക്കാത്തതെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

നോയിഡ സ്വദേശിനിയായ പെൺകുട്ടിക്കെതിരെ ആദ്യം നോയിഡ എക്‌സ്‌പ്രസ് വേ പൊലീസ് സ്റ്റേഷനിൽ ഒരു സീറോ എഫ്‌ഐആർ രജിസ്‌റ്റർ ചെയ്യുകയും കേസ് ഡൽഹിയിലേക്ക് മാറ്റുകയും ചെയ്‌തിരുന്നു. ഇതിനുപിന്നാലെയാണ് പെൺകുട്ടി മാപ്പുപറഞ്ഞത്. കുട്ടിയോട് ക്ഷമിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും സമൂഹമാദ്ധ്യമങ്ങളിൽ പറഞ്ഞിരുന്നു.അതേസമയം, അധിക്ഷേപകരമായ പരാമർശം നടത്തിയിട്ടും ക്ഷമിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി മകൾക്ക് നൽകിയത് രണ്ടാം ജന്മമെന്ന് നോയിഡയിലെ 15കാരിയുടെ അമ്മ പ്രതികരിച്ചു.
പ്രധാനമന്ത്രി മോദി രാജ്യത്തെ രാജാവാണ്. അദ്ദേഹത്തിന്റെ മുന്നിൽ നമ്മൾ ഒന്നുമല്ല. മകളോട് ക്ഷമിച്ചത് ഉദാത്തമായ കാര്യമാണ്. കൂപ്പുകൈകളോടെ നന്ദി പറയുന്നുവെന്നും അമ്മ പറഞ്ഞു. ‘ഇന്ന് മകളുടെ ജന്മദിനമാണ്. അവൾക്ക് ലഭിച്ച ഏറ്റവും വലിയ സമ്മാനം പ്രധാനമന്ത്രി മോദിയിൽ നിന്നാണ്. അദ്ദേഹം അവൾക്ക് പുതുജീവൻ നൽകി. അവളെ ദത്തെടുത്ത് ഭാവി സുരക്ഷിതമാക്കാൻ സഹായിക്കണം. ഞങ്ങൾക്ക് ലജ്ജ തോന്നുന്നു, വീണ്ടും വീണ്ടും ക്ഷമ ചോദിക്കുന്നു. രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ പിൻവലിക്കണം’ അമ്മ അഭ്യർത്ഥിച്ചു.