തിരുവനന്തപുരം: വിലകുറഞ്ഞ മദ്യം കലർത്തി വിദേശ ബ്രാൻഡുകളുടെ പേരിൽ സ്‌കോച്ചായി വിൽപ്പന നടത്തിയിരുന്ന വ്യാജ മദ്യ നിർമാണ കേന്ദ്രം തിരുവനന്തപുരത്ത് സ്റ്റേറ്റ് എക്സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് ഈഞ്ചക്കൽ സ്വദേശി ഹാഷിം സുൾഫിക്കറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബെവ്‌കോയിൽ നിന്ന് ജവാൻ ഉൾപ്പെടെയുള്ള വിലകുറഞ്ഞ മദ്യം വാങ്ങി വിവിധ മദ്യങ്ങൾ കലർത്തിയാണ് ഇയാൾ ബ്ലാക്ക് ലേബൽ, ഷിവാസ് റീഗൽ തുടങ്ങിയ പ്രമുഖ വിദേശ ബ്രാൻഡുകളുടെ പേരിൽ വ്യാജ മദ്യം നിർമിച്ചിരുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തി.

പ്രതിയിൽ നിന്ന് 14 ലിറ്റർ വ്യാജ മദ്യവും ബെവ്‌കോയിൽ നിന്ന് വാങ്ങിയ ആറര ലിറ്റർ മദ്യവും എക്സൈസ് സംഘം പിടിച്ചെടുത്തു. വ്യാജ മദ്യം ബാറുകൾ വഴിയും വിപണിയിലെത്തിച്ചിട്ടുണ്ടാകാമെന്ന സംശയത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. സംഭവത്തെ തുടർന്ന് സംസ്ഥാനത്തെ ബാറുകളിൽ പരിശോധന ശക്തമാക്കുമെന്ന് എക്സൈസ് വകുപ്പ് അറിയിച്ചു.

സ്റ്റേറ്റ് എക്സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തി വ്യാജ മദ്യ നിർമാണ കേന്ദ്രം കണ്ടെത്തുകയും മദ്യം പിടിച്ചെടുക്കുകയും ചെയ്തത്. വ്യാജ മദ്യ നിർമാണ ശൃംഖലയുമായി ബന്ധപ്പെട്ട് കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടോ, വ്യാജ മദ്യം എവിടെയെല്ലാം വിതരണം ചെയ്തിട്ടുണ്ട് തുടങ്ങിയ കാര്യങ്ങളിലും അന്വേഷണം തുടരുകയാണ്.