അടൂർ (പത്തനംതിട്ട) സ്കൂൾ വിദ്യാർഥികൾ തമ്മിലുള്ള പ്രശ്നം പരിഹരിക്കാൻ എത്തിയ എസ്എഫ്ഐ പ്രവർത്തകരെ ഡിവൈഎഫ്ഐക്കാർ മർദിച്ചതായി പരാതി. ഇന്നലെ വൈകിട്ട് മണക്കാല ജംക്ഷന് അടുത്തുവച്ചാണു സംഘർഷമുണ്ടായത്.

സംഘർഷത്തിൽ എസ്എഫ്ഐ ജില്ലാ സെക്രട്ടേറിയറ്റംഗം പ്രണവ് ഉൾപ്പെടെ 5 പേർക്കു പരുക്കേറ്റു. കടമ്പനാട്ടുള്ള 2 സ്കൂളുകളിലെ വിദ്യാർഥികൾ തമ്മിലുണ്ടായ പ്രശ്നം പരിഹരിക്കാൻ എത്തിയപ്പോഴാണു സംഘർഷമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. മർദനമേറ്റവർ അടൂർ ജനറൽ ആശുപത്രിയിൽ ചികിത്സതേടി
കാറിൽ എത്തിയ ഡിവൈഎഫ്ഐ സംഘമാണ് എസ്എഫ്ഐക്കാരെ മർദിച്ചത്. രണ്ടുദിവസം മുൻപ് കടമ്പനാട് കല്ലുകുഴിയിലുള്ള സ്കൂളിലെ വിദ്യാർഥികൾ തമ്മിൽ സീനിയർ, ജൂനിയർ വിഷയം ഉണ്ടായിരുന്നു.

ഇത് പിന്നീട് സമൂഹമാധ്യമങ്ങളിൽകൂടി പരസ്പരം വെല്ലുവിളിയായി തുടർന്ന് ഒരു വിദ്യാർഥിയുടെ സഹോദരൻ വിഷയത്തിൽ ഇടപെട്ടു ഇതിന്റെ തുടർച്ചയായിട്ടാണ് സംഘർഷമുണ്ടായതെന്നാണ് വിവരം.