Sports

ഇനി ഈ ലോകകപ്പിനില്ല ബ്രസീലിയൻ വീരഗാഥ :നോർവേ ബ്രസീലിയൻ സ്വപ്നങ്ങൾ കടപുഴക്കി

ന്യൂജേഴ്‌സി: ഫിഫ ലോകകപ്പില്‍ ബ്രസീൽ പ്രീക്വാര്‍ട്ടറില്‍ നോര്‍വെയോട് ഒന്നിനെതിരെ രണ്ട് ഗോളിന് തോറ്റ് പുറത്ത്.മത്സരത്തിന്റെ രണ്ടാം പാതിയില്‍ സൂപ്പര്‍ സ്‌ട്രൈക്കര്‍ എര്‍ലിങ് ഹാളണ്ടാണ് രണ്ട് ഗോളും നേടിയത്. പെനാല്‍റ്റിയിലൂടെ നെയ്മറിന്റെ വകയായിരുന്നു ബ്രസീലിന്റെ ആശ്വാസഗോള്‍. ഈ വിജയത്തോടെ നോര്‍വേ ചരിത്രത്തിലാദ്യമായി ഫിഫ ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ യോഗ്യത നേടി.

നാടകീയ നിമിഷങ്ങള്‍ നിറഞ്ഞ ആദ്യ പകുതി ഗോള്‍രഹിതമായിരുന്നു. എന്നാല്‍ രണ്ടാം പകുതിയില്‍ നോര്‍വേ ആക്രമണം ശക്തമാക്കി.

80-ാം മിനിറ്റില്‍ ഒരു മിന്നല്‍ ഹെഡറിലൂടെ ഹാളണ്ട് നോര്‍വേയെ മുന്നിലെത്തിച്ചു. തുടര്‍ന്ന് മത്സരത്തിന്റെ നിശ്ചിത സമയം അവസാനിക്കാന്‍ ഒരു മിനിറ്റ് ബാക്കിനില്‍ക്കെ,

പെനാല്‍റ്റി ബോക്‌സിന് പുറത്തുനിന്നും തൊടുത്തുവിട്ട മനോഹരമായൊരു ഷോട്ടിലൂടെ ഹാളണ്ട് നോര്‍വേയുടെ ലീഡ് രണ്ടാക്കി ഉയര്‍ത്തി. ഇഞ്ചുറി ടൈമില്‍ ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് നെയ്മര്‍ ബ്രസീലിനായി ഒരു ഗോള്‍ മടക്കിയെങ്കിലും വൈകിപ്പോയിരുന്നു.

അവസരങ്ങള്‍ നഷ്ടപ്പെടുത്തി കാനറികള്‍
മത്സരത്തില്‍ ബ്രസീലിന് നിരവധി സുവര്‍ണ്ണാവസരങ്ങള്‍ ലഭിച്ചിരുന്നെങ്കിലും അവയൊന്നും ലക്ഷ്യത്തിലെത്തിക്കാന്‍ അവര്‍ക്കായില്ല.

കളി തുടങ്ങി പതിനാലാം മിനിറ്റില്‍ തന്നെ ബ്രസീലിന് അനുകൂലമായി പെനാല്‍റ്റി ലഭിച്ചതാണ്. എന്നാല്‍ മിഡ്ഫീല്‍ഡര്‍ ബ്രൂണോ ഗ്വിമറായസ് എടുത്ത കിക്ക് നോര്‍വെ ഗോള്‍ കീപ്പര്‍ തടഞ്ഞിട്ടു.

രണ്ടാം പകുതിയില്‍ വിനീഷ്യസ് ജൂനിയറിന്റെ മികച്ചൊരു പാസില്‍ നിന്നും പകരക്കാരനായി ഇറങ്ങിയ എന്‍ഡ്രിക്കിന് ലഭിച്ച മികച്ചൊരു അവസരവും നഷ്ടമായി. മറുവശത്ത്, കളിയുടെ മൂന്നാം മിനിറ്റില്‍ തന്നെ നോര്‍വേ ഒരു തവണ ബ്രസീലിന്റെ വല ചലിപ്പിച്ചിരുന്നെങ്കിലും ഓഫ്സൈഡ് ആയതിനാല്‍ റഫറി ആ ഗോള്‍ അനുവദിച്ചിരുന്നില്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top